
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടും ആദ്യ മത്സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ കളിപ്പിച്ചിരുന്നില്ല. ഏകദിനത്തില്‍ ഫ്ലോപ് ബാറ്റര്‍ എന്ന വിശേഷണമുള്ള സൂര്യകുമാര്‍ യാദവിനെ വരെ കളിപ്പിച്ചപ്പോഴാണ് സഞ്ജുവിനെ പുറത്തിരുത്തിയത്. ഇതില്‍ വ്യാപമായ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. സഞ്ജുവിനെ തഴയാന്‍ തക്ക ഒരു കാരണവും ആരാധകര്‍ കാണുന്നില്ല. സഞ്ജുവിനെ ഒഴിവാക്കിയതില്‍ വിമര്‍ശനം ശക്തമാക്കിയിരിക്കേ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം എസ് ബദ്രിനാഥ്.
ബാര്‍ബഡോസില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്‍റെ ജേഴ്‌സി അണിഞ്ഞാണ് മധ്യനിര താരം സൂര്യകുമാര്‍ യാദവ് ഇറങ്ങിയത്. ഇതോടെ ഇതു മാത്രമാണ് സഞ്ജു പ്ലേയിംഗ് ഇലവനിലെത്താനുള്ള വഴി എന്ന് ബദ്രിനാഥ് പരിഹസിക്കുന്നു. സഞ്ജുവിന്‍റെ കുപ്പായം മറ്റൊരാളെ അണിയിക്കുകയല്ലാതെ മറ്റൊരു രീതിയിലും സാംസണെ മൈതാനത്ത് കാണാന്‍ സാധ്യതയില്ല എന്നാണ് ബദ്രിനാഥിന്‍റെ വമ്പന്‍ ട്രോള്‍. ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും ഒരു രാജ്യാന്തര ട്വന്‍റി 20യും കളിച്ച താരമായ ബദ്രിനാഥ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍ എന്നിവരായിരുന്നു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നത്. ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുണ്ടായിട്ടും സഞ്ജു സാംസണ് പകരം ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്. ഏകദിനത്തില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡക്കുകളുമായി കുപ്രസിദ്ധി നേടിയ സൂര്യകുമാറിനെ പോലും കളിപ്പിക്കാന്‍ മനസ് കാണിച്ച ടീം മാനേജ്‌മെന്‍റ് സഞ്ജുവിനെ ബഞ്ചിലിരുത്തി. മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സ്കൈ 25 പന്തില്‍ 19 റണ്‍സുമായി വീണ്ടും ബാറ്റിംഗ് പരാജയമായി.
Read more: 'ഐപിഎല്‍ അരുമകളെല്ലാം ടീമില്‍, സഞ്ജു സാംസണ്‍ പുറത്തും'; രോഹിത് ശര്‍മ്മയെ പൊരിച്ച് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം