
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യക്ക് 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും (15 പന്തില്‍ 24 റണ്‍സ്), വലിയ സ്‌കോറിലേക്ക് എത്താതിരുന്നത് ചര്‍ച്ചയായിട്ടുണ്ട്.
ഇപ്പോള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പവര്‍പ്ലേയില്‍ വിക്കറ്റ് കളയാതെ ആക്രമിച്ച് കളിക്കണമെന്ന ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു ബാറ്ററില്‍ നിന്ന് 50, 70 അല്ലെങ്കില്‍ 80 റണ്‍സ് ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. എങ്കിലും, സഞ്ജുവിന്റെ ഉള്‍പ്പെടുത്തല്‍ ടീമിന് ഗുണം ചെയ്‌തെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. സഞ്ജുവിന്റെ സാന്നിധ്യം ഓപ്പണിംഗില്‍ ഒരു ഇടംകൈ-വലംകൈ കൂട്ടുകെട്ട് സാധ്യമാക്കി. ഈ സാഹചര്യം സിംബാബ്വെ ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ടൂര്‍ണമെന്റിലുടനീളം ഇന്ത്യയെ വേട്ടയാടിയ ഓപ്പണിംഗ് തകര്‍ച്ചയ്ക്ക് പരിഹാരമായി സഞ്ജുവിന്റെ മടങ്ങിവരവ്. അഭിഷേക് ശര്‍മ്മയും സഞ്ജുവും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 48 റണ്‍സ് നേടി മികച്ച അടിത്തറയൊരുക്കി. സഞ്ജു പുറത്തായ ശേഷം അഭിഷേക് ശര്‍മ്മ (55 റണ്‍സ്), ഇഷാന്‍ കിഷന്‍ (38 റണ്‍സ്) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്തി.
അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ (പുറത്താകാതെ 50, 23 പന്ത്), തിലക് വര്‍മ്മ (പുറത്താകാതെ 44, 16 പന്ത്) എന്നിവര്‍ തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ 250 കടന്നത്. അവസാന അഞ്ച് ഓവറില്‍ മാത്രം 80 റണ്‍സാണ് ഇന്ത്യ നേടിയത്. സിംബാബ്വെക്കായി ബ്രയാന്‍ ബെന്നറ്റ് പുറത്താകാതെ 97 റണ്‍സ് നേടിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു.
ഈ വിജയത്തോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമായി. മാര്‍ച്ച് 1-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരം ജയിക്കുന്ന ടീം സെമിയിലെത്തും. തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!