
ഹൈദരാബാദ്: വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെയാണ് ഹൈദരാബാദ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഡിസംബറില്‍ നടന്ന താരലേലത്തില്‍ 20.50 കോടി രൂപ മുടക്കി ടീമിലെത്തിച്ചപ്പോഴെ പാറ്റ് കമിന്‍സിനെ ക്യാപ്റ്റനാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഏയ്ഡന്‍ മാര്‍ക്രത്തെ മാറ്റാന്‍ സണ്‍റൈസേഴ്സ് തയാറാവില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ സണ്‍റൈസേഴ്സ് കേപ്ടൗണ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ നേതൃത്വത്തിലാണ് കിരീടം നേടിയത്. എന്നാല്‍ വന്‍തുക മുടക്കി ടീമിലെത്തിച്ച താരത്തെ തന്നെ ക്യാപ്റ്റനാക്കാന്‍ ഒടുവില്‍ സണ്‍റൈസേഴ്സ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഹൈദരാബാദിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കമിന്‍സ്. 2022ല്‍ കെയ്ന്‍ വില്യംസണും കഴിഞ്ഞ സീസണില്‍ ഏയ്ഡന്‍ മാര്‍ക്രവുമായിരുന്നു ഹൈദരാബാദിനെ നയിച്ചത്. ഏകദിന ലോകകപ്പില്ഡ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് കമിന്‍സ് വിട്ടു നിന്നിരുന്നു. ഓസ്ട്രേലിയയെ ലോക ചാമ്പ്യന്‍മാരാക്കിയാണ് കമിന്‍സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്.
കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ താരലേലത്തില്‍ ഓസ്ട്രേലിയക്കായി ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിനെയും ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കയെയുമെല്ലാം ടീമിലെത്തിച്ച ഹൈദരാബാദ് കരുത്തുറ്റ ടീമുമായാണ് ഐപിഎല്ലിനിറങ്ങുന്നത്. മാര്‍ച്ച് 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് സീസണില്‍ സണ്‍റൈസേഴ്സിന്‍റെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക