Syed Mushtaq Ali Trophy| ഉത്തപ്പയുടെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിന്റെ ആക്രമണം; ബിഹാറിനെതിരെ കേരളത്തിന് ജയം

Published : Nov 05, 2021, 03:06 PM IST
Syed Mushtaq Ali Trophy| ഉത്തപ്പയുടെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിന്റെ ആക്രമണം; ബിഹാറിനെതിരെ കേരളത്തിന് ജയം

Synopsis

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബിഹാര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 14.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ (Syed Mushtaq Ali Trophy) ബിഹാറിനെതിരായ (Bihar) മത്സരത്തില്‍ കേരളത്തിന് (Keralam) ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ ജയം. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റോബിന്‍ ഉത്തപ്പ (34 പന്തില്‍ 57, റിട്ടയേര്‍ഡ് ഹര്‍ട്ട്), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (20 പന്തില്‍ പുറത്താവാതെ 45) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബിഹാര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 14.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 

മുഹമ്മദ് അസറുദ്ദീന്‍ (8), റോജിത് (1), സച്ചിന്‍ ബേബി (6) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. വിഷ്ണു വിനോദിനെ (6) കൂട്ടുനിര്‍ത്തി സഞ്ജു (Sanju Samson) വിജയം ആഘോഷിച്ചു. കേവലം 20 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 45 റണ്‍സെടുത്തത്. ഉത്തപ്പയാണ് (Robin Uthappa) കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. 34 പന്തുകളില്‍ നിന്ന് മാത്രം 57 റണ്‍സാണ് ഉത്തപ്പ അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടും. ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ റയില്‍വേസിനെതിരെയാണ് കേരളത്തിന്റെ മത്സരം. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബിഹാറിനെ മൂന്ന് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് (Basil Thampi) നിയന്ത്രിച്ച് നിര്‍ത്തിയത്. അഞ്ച് വിക്കറ്റുകളാണ് ബിഹാറിന് നഷ്ടമായത് ഇതില്‍ മൂന്നും ബേസിലിനായിരുന്നു. കെ എം ആസിഫ് ഒരു വിക്കറ്റെടുത്തു. 53 റണ്‍സുമായി പുറത്താവാതെ നിന്ന് സാക്കിബുല്‍ ഗനി മാത്രമാണ് ബിഹാര്‍ നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍ മംഗല്‍ മഹാറൂര്‍ (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബിപിന്‍ സൗരഭ് (19), ബാബുല്‍ കുമാര്‍ (6), യശസ്വി റിഷവ് (8), പ്രത്യുഷ് സിംഗ് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗനിക്കൊപ്പം സച്ചിന്‍ കുമാര്‍ സിംഗ് (5) പുറത്താവാതെ നിന്നു.

ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, എന്‍ എം ഷറഫുദ്ദീന്‍ എന്നിവര്‍ പുറത്തായി. എസ് മിഥുന്‍, മനു കൃഷ്ണന്‍ എന്നിവരാണ് പകരമെത്തിയത്. റയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരേയും കേരളത്തിന് ഇനി മത്സരമുണ്ട്. എല്ലാ മത്സരങ്ങളും ഡല്‍ഹിയിലാണ് നടക്കുക.

കേരള ടീം: കെ ജി റോജിത്, എസ് മിഥുന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ആസിഫ് കെ എം, മുഹമ്മദ് അസറുദ്ദീന്‍, സിജോമോന്‍ ജോസഫ്.

ഗുജറാത്തിനെതിരെ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയിരുന്നത്. ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (പുറത്താവാതെ 54) പുറത്തെടുത്ത പ്രകടനം മാത്രമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

കഴിഞ്ഞ തവണയും സഞ്ജുവാണ് (Sanju Samson നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് (S Sreesanth) പുറത്തായി. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ മുഴുവന്‍ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, മിഥുന്‍ പി കെ, എസ് മിഥുന്‍, രോഹന്‍ എസ് കുന്നുമ്മേല്‍, രോഹിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വര്‍ സുരേഷ്, മനു കൃഷ്ണ്‍, എം എസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്.

റിസര്‍വ് താരങ്ങള്‍: കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്.

കേരളത്തിന്റെ മത്സരങ്ങള്‍

04-11-2021 കേരളം- ഗുജറാത്ത്
05-11-2021 കേരളം- ബിഹാര്‍
06-11-2021 കേരളം- റയില്‍വേസ്
08-11-2021 കേരളം- അസം
09-11-2021 കേരളം- മധ്യപ്രദേശ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര
'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ