
കറാച്ചി: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യന്‍ ടീമിനെ അടിമുടി തകര്‍ത്തു കളഞ്ഞുവെന്ന് മുന്‍ പാക് നായകന്‍ റഷീദ് ലത്തീഫ്. ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ ആക്രമണശൈലിയിലേക്ക് മാറാന്‍ പോലും കാരണം ഈ തോല്‍വിയാണെന്നും ലത്തീഫ് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ലോകകപ്പ് ലക്ഷ്യമിട്ടല്ല ഇപ്പോള്‍ ഇന്ത്യ ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു സമയം ഒരു പരമ്പര മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. എങ്കിലും അവരുടെ ആദ്യ ലക്ഷ്യം ഏഷ്യാ കപ്പാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യന്‍ ടീമിന് വലിയ ആഘാതമായിരുന്നു. അതില്‍ നിന്ന് അവര്‍ കരകയറുന്നതേയുള്ളു.
രവി ശാസ്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ക്രിക്കറ്റ് തകരും, തുറന്നടിച്ച് ആകാശ് ചോപ്ര
അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരമാണ് ഇനി അവരുടെ അടുത്ത ലക്ഷ്യം. ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്മെന്‍റും എല്ലാം പാക്കിസ്ഥാനെതിരായ മത്സരമാണ് ലക്ഷ്യം വെക്കുന്നത്. കാരണം, അവര്‍ക്ക് ഏഷ്യാ കപ്പ് ജയിച്ചേ മതിയാകു. പ്രധാന കളിക്കാരെല്ലാം കളിക്കാന്‍ ഇറങ്ങിയാല്‍ ഇന്ത്യ തന്നെയാവും ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളെന്നും ലത്തീഫ് പറഞ്ഞു.
പാക്കിസ്ഥാനെതിരെ മുന്‍കാലങ്ങളില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയോടെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന് നേരിയ മുന്‍തൂക്കമുണ്ടെന്നും ലത്തീഫ് പറഞ്ഞു. യുഎഇയിലെ സാഹചര്യങ്ങളും പാക്കിസ്ഥാന് അനുകൂലമായിരിക്കും. കഴിഞ്ഞ 20 വര്‍ഷമായി പാക്കിസ്ഥാനെതിരായ മത്സരങ്ങളില്‍ ഇന്ത്യക്ക് ആയിരുന്നു ആധിപത്യം. എന്നാല്‍ ടി20 ലോകകപ്പിലെ 10 വിക്കറ്റ് തോല്‍വിയോടെ ഇതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇന്ത്യ മികച്ച ആസൂത്രത്തോടെയാവും പാക്കിസ്ഥാനെതിരെ ഇറങ്ങുകയെന്നും ലത്തീഫ് പറഞ്ഞു. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. സൂപ്പര്‍ ഫോറിലെത്തിയാല്‍ വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയൊരുങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!