
ഗീലോങ്: ഏഷ്യന്‍ ചാമ്പ്യന്‍മാരെന്ന ഗമയുമായി ട്വന്‍റി ലോകകപ്പിനിറങ്ങിയ ശ്രീലങ്കയെ എ ഗ്രൂപ്പിലെ ആദ്യ യോഗ്യതാ പോരാട്ടത്തില്‍ എറിഞ്ഞിട്ട നമീബിയക്ക് ഗംഭീര വിജയം. നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. തുടക്കം മുതല്‍ മത്സരത്തിന്‍റെ നിയന്ത്രണം കയ്യിലാക്കിയാണ് നമീബിയന്‍ ബൗളര്‍മാര്‍ 55 റണ്‍സിന്‍റെ ആധികാരിക ജയം പിടിച്ചെടുത്തത്. സ്കോര്‍: നമീബിയ, 20 ഓവറില്‍ 163-7, ശ്രീലങ്ക 19 ഓവറില്‍ 108ന് ഓള്‍ ഔട്ട്.
തുടക്കം മുതല്‍ അടിതെറ്റി ലങ്ക
നമീബിയ ഉയര്‍ത്തിയ ഭേദപ്പെട്ട ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കക്ക് തുടക്കത്തിലെ അടി തെറ്റി. ഓപ്പണര്‍മാരായ പാതും നിസങ്ക(9), കുശാല്‍ മെന്‍ഡിസ്(6), ധനുഷ്ക ഗുണതിലക(0) എന്നിവര്‍ പവര്‍പ്ലേക്കുള്ളില്‍ മടങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ ധനഞ്ജയ ഡിസില്‍വ(12)യും വീണതോടെ ലങ്ക അപകടം മണത്തു. എന്നാല്‍ ഭാനുക രജപ്കസെയും(20), ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(29) ചേര്‍ന്ന് ലങ്കയെ 50 കടത്തി.
മുഷ്‌താഖ് അലി ടി20: ഫിനിഷറാവാതെ സഞ്ജു സാംസണ്‍; കേരളത്തിന് ആദ്യ തോല്‍വി
രജപക്സെയെ മടക്കി ബെര്‍ണാണ്‍ഡ് സ്കോട്സ് നമീബിയയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. പിന്നാലെ വാനിന്ദു ഹസരങ്കയും(4) പൊരുതാത മടങ്ങി. അവസാന പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ഷനകയും(23 പന്തില്‍ 29) റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ വീണതോടെ ലങ്ക തോല്‍വി ഉറപ്പിച്ചു. വാലറ്റക്കാരെ അധികം പിടിച്ചു നില്‍ക്കാന്‍ സമ്മതിക്കാതെ ലങ്കയെ 100 കടന്നതിന് പിന്നാലെ നമീബിയ ചരിത്രവിജയം ആഘോഷിച്ചു. നമീബിയക്കായി ബെര്‍ണാണ്‍ഡ് സ്കോള്‍ട്സ്, ബെന്‍ ഷിക്കോംഗോ, ജാന്‍ ഫ്രൈലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്. ജാന്‍ ഫ്രൈലിങ്ക് 28 പന്തില്‍ 44 ഉം ജെജെ സ്‌മിത് 16 പന്തില്‍ പുറത്താകാതെ 31 ഉം റണ്‍സെടുത്തതാണ് നമീബിയയെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച നിലയിലെത്തിച്ചത്. 15 ഓവറില്‍ 95/6 എന്ന സ്കോറില്‍ തകര്‍ച്ച നേരിടുകയായിരുന്നു നമീബിയക്കായി ഇരുവരും 70 റണ്‍സിന്‍റെ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ സൃഷ്‌ടിച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ജാന്‍ റണ്ണൗട്ടായി. ലങ്കയ്‌ക്കായി പ്രമോദ് മദുഷന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!