ടി20 ലോകകപ്പ്: സെമിയിലെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല

By Gopala krishnanFirst Published Nov 1, 2022, 9:41 AM IST
Highlights

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്റ് വീതം. റൺനിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ബുധനാഴ്ച ബംഗ്ലാദേശും ഞായറാഴ്ച സിംബാബ്‍വേയുമാണ് ഇന്ത്യയുടെ എതിരാളികൾ.

മെല്‍ബണ്‍: ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന ടീമുകൾ ഏതൊക്കെയെന്ന് പ്രവചിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണിപ്പോൾ. രണ്ട് കളിശേഷിക്കേ ഇന്ത്യയുടെ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം. സൂര്യകുമാർ യാദവ് ഒഴികെയുള്ള ബാറ്റർമാർ കളിമറന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേരിട്ടത് അഞ്ച് വിക്കറ്റ് തോൽവി. ഇതോടെ രണ്ടാം ഗ്രൂപ്പിലെ ശേഷിച്ച രണ്ട് കളിയും ഇന്ത്യക്ക് നിർണായകമായി.

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയന്‍റ് വീതം. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ബുധനാഴ്ച ബംഗ്ലാദേശും ഞായറാഴ്ച സിംബാബ്‍വേയുമാണ് ഇന്ത്യയുടെ എതിരാളികൾ.

രണ്ടുകളിയും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യ സെമിയുറപ്പിക്കും. അഡലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമുള്ള ടീമാണ് ബംഗ്ലാദേശ്.

ഓസ്ട്രേലിയയിലെ മോശം കാലാവസ്ഥയും കാര്യങ്ങൾ സങ്കീർണാക്കുന്നു. ഏതെങ്കിലും കളി മഴമുടക്കിയാലും കണക്കുകൂട്ടലുകളെല്ലാം തകിടം മറിയും. പാകിസ്ഥാനെയും നെതർലൻഡ്സിനേയും നേരിടാനുള്ള ദക്ഷിണാഫ്രിക്ക ഒരുകളിയിൽ ജയിച്ചാൽ സെമിയുറപ്പിക്കാം. അത്ഭുതങ്ങൾ സംഭവിച്ചാലേ പാകിസ്ഥാനും സിംബാബ്‍വേയ്ക്കും സെമിസാധ്യതയുള്ളൂ.

ന്യൂസിലന്‍ഡിനെതിരെ ഏകദിന- ടി20 പരമ്പര: സഞ്ജു ടീമില്‍, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

ഗ്രൂപ്പ് ഒന്നിലും സെമി ഫൈനല്‍ ഉറപ്പിച്ചുവെന്ന് ആര്‍ക്കും ഉറപ്പ് പറയാനായിട്ടില്ല. അഞ്ച് പോയന്‍റുള്ള ന്യൂസിലന്‍ഡാണ് സെമിയിലേക്ക് കാലെടുത്തുവെച്ചുവെന്ന് പറയാവുന്ന ഒരേയൊരു ടീം. രണ്ട് മത്സരം ബാക്കിയുള്ള ന്യൂസിലന്‍ഡിന് ഒരു കളിയെങ്കിലും ജയിച്ചാല്‍ സെമിയിലെത്താം. ഓസ്ട്രേലിയക്കും അഞ്ച് പോയന്‍റുണ്ടെങ്കിലും ഒരു മത്സരം മാത്രമാണ് അവര്‍ക്കിനി അവശേഷിക്കുന്നത്. അഫ്ഗാനിസ്ഥാന് എതിരാളികള്‍ എന്ന ആനുകൂല്യം ഓസീസിനുണ്ട്.

3 പോയന്‍റുള്ള ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനെപ്പോലെ രണ്ട് മത്സരം അവശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും അവസാന മത്സര്തില്‍ ശ്രീലങ്കയുമാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍ എന്നതിനാല്‍ ഓസ്ട്രേലിയയെക്കാള്‍ വലിയ വെല്ലുവിളിയാണ് അവര്‍ക്ക് മുന്നിലുള്ളത്. അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്ക് സാങ്കേതികമായി മാത്രം ഇപ്പോഴും സാധ്യതകളുണ്ടെന്ന് മാത്രം.

click me!