
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 158 റണ്‍സ് വിജയലക്ഷ്യം. തകര്‍ത്തടിച്ച് തുടങ്ങിയ അയര്‍ലന്‍ഡ് 103-1 എന്ന സ്കോറിലെത്തിയശേഷം 54 റണ്‍സിന് അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാക്കി 19.2 ഓവറില്‍ 157ന് ഓള്‍ ഔട്ടായി. 47 പന്തില്‍ 62 റണ്‍സടിച്ച ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍ ആണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്‌സ്റ്റണും മാര്‍ക് വുഡും മൂന്ന് വിക്കറ്റ് വീതമെടുത്തു.
തുടക്കം മിന്നി, ഒടുക്കം പാളി
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. മൂന്നാം ഓവറില്‍ സ്റ്റെര്‍ലിഗ്(8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്.
എന്നാല്‍ 12-ാം ഓവറില്‍ ഓവറില്‍ ടക്കര്‍(27 പന്തില്‍ 34) റണ്‍ ഔട്ടായതോടെ അയര്‍ലന്‍ഡിന്‍റെ തകര്‍ച്ച തുടങ്ങി. അടുത്ത ഓവറില്‍ ടെക്ടറെ(0) മാര്‍ക്ക് വുഡ് പൂജ്യനായി മടക്കി. പതിനഞ്ചാം ഓവറില്‍ 127-3ല്‍ എത്തിയ അയര്‍ലന്‍ഡിന് പക്ഷെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. പതിനാറാം ഓവറില്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ ബാല്‍ബിറിനെ(47 പന്തില്‍ 62) വീഴ്ത്തി.അതേ ഓവറില്‍ ഡോക്‌റെലിനെ ലിവിംഗ്സറ്റണ്‍ ഗോള്‍ഡന്‍ ഡക്കാക്കി. തൊട്ടടുത്ത ഓവറില്‍ കാംഫറെ(11 പന്തില്‍ 17) വുഡ് മടക്കി. പിന്നീട് വിക്കറ്റുകളുടെ ഘോഷയാത്രയായതോടെ അയര്‍ലന്‍ഡിന് അവസാന അഞ്ചോവറില്‍ 30 റണ്‍സ് മാത്രമെ നേടാനായുള്ളു.
ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിംഗ്സറ്റണ്‍ മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സാം കറന്‍ മൂന്നോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!