ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്സിന് മുന്നില്‍ സിംബാബ്‌വെ വീണു, സെമി പ്രതീക്ഷ മങ്ങി; ഇന്ത്യക്ക് ആശ്വാസം

By Gopala krishnanFirst Published Nov 2, 2022, 12:48 PM IST
Highlights

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മാക്സ് ഓഡോഡ് ആണ് നെതര്‍ലന്‍ഡ്സിന്‍റെ വിജയശില്‍പി. തോല്‍വിയോടെ നാലു കളികളില്‍ മൂന്ന് പോയന്‍റുള്ള സിംബാബ്‌വെയുടെ സെമി സാധ്യതകള്‍ മങ്ങിയപ്പോള്‍ ജയിച്ചിട്ടും ഓറഞ്ച് പട സെമിയിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ച സിംബാബ്‌വെ ദുര്‍ബലരായ നെതര്‍ലന്‍ഡ്സിന് മുന്നില്‍ മുട്ടുമടക്കി. സൂപ്പര്‍ 12 പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു നെതര്‍ലന്‍ഡസ് ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 19.2 ഓവറില്‍ 117 റണ്‍സിന് എറിഞ്ഞിട്ട നെതര്‍ലന്‍ഡസ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മാക്സ് ഓഡോഡ് ആണ് നെതര്‍ലന്‍ഡ്സിന്‍റെ വിജയശില്‍പി. തോല്‍വിയോടെ നാലു കളികളില്‍ മൂന്ന് പോയന്‍റുള്ള സിംബാബ്‌വെയുടെ സെമി സാധ്യതകള്‍ മങ്ങിയപ്പോള്‍ ജയിച്ചിട്ടും ഓറഞ്ച് പട അഫ്ഗാന് പിന്നാലെ സെമിയിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് സിംബാബ്‌‌വെയുടെ എതിരാളികള്‍.സാങ്കേതികമായി സിംബാബ്‌വെക്ക് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് മാത്രം. സ്കോര്‍ സിംബാബ്‌വെ 19.2 ഓവറില്‍ 117ന് ഓള്‍ ഔട്ട്, നെതര്‍ലന്‍ഡ്സ് 18 ഓവറില്‍ 120-5.

'ആ രണ്ട് ടീമുകള്‍ ഇവയാണ്'; ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മിതാലി രാജ്

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയെ വാന്‍ മക്കീരനും(29-3),ബ്രാണ്ടന്‍ ഗ്ലോവര്‍(29-2), വാന്‍ ബീക്ക്(17-2), ബാസ് ഡി ലീഡ്(14-2) എന്നിവര്‍ ചേര്‍ന്നാണ് എറിഞ്ഞൊതുക്കിയത്. 24 പന്തില്‍ 40 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും 23 പന്തില്‍ 28 റണ്‍സെടുത്ത ഷോണ്‍ വില്യംസും മാത്രമെ സിംബാബ്‌വെ നിരയില്‍ രണ്ടക്കം കടന്നുള്ളു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ഓപ്പണര്‍ സ്റ്റീഫന്‍ മേബര്‍ഗിനെ(8) നഷ്ടമായെങ്കിലും മാക്സ് ഒഡോഡും(47 പന്തില്‍ 52), ടോം കൂപ്പറും(29 പന്തില്‍ 32) ചേര്‍ന്ന് നെതര്‍ലന്‍ഡ്സിനെ വിജയത്തിന് അരികെ എത്തിച്ചു. ഇരുവരും അടുത്തടുത്ത് മടങ്ങിയശേഷം വിജയത്തിന് തൊട്ടരികെ രണ്ട് വിക്കറ്റുകള്‍ കൂടി നെതര്‍ലന്‍ഡ്സ് നഷ്ടമാക്കിയെങ്കിലും ബാസ് ഡി ലീഡും(12*) വാന്‍ഡെര്‍ മെര്‍വും(0*) ചേര്‍ന്ന് അവരെ ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

click me!