
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് (Ben Stokes). അഫ്ഗാനിസ്ഥാനെതിരായ(Afganistan) പാക്കിസ്ഥാന്‍റെ(Pakistan) ജയത്തിനുശേഷമായിരുന്നു സ്റ്റോക്സിന്‍റെ പ്രവചനം. നവംബര്‍ 14ന് നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനും ഇംഗ്ലണ്ടുമാകില്ലെ(England) ഏറ്റുമുട്ടുക എന്നാണ് ചോദ്യരൂപേണ സ്റ്റോക്സ് ചോദിക്കുന്നത്.
സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി പാക്കിസ്ഥാന്‍ സെമി ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ പത്തു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും അഞ്ച് വിക്കറ്റിനും തകര്‍ത്താണ് പാക്കിസ്ഥാന്‍റെ മുന്നേറ്റം. ഗ്രൂപ്പില്‍ നമീബിയയും സ്കോട്‌ലന്‍ഡുമാണ് ഇനി പാക്കിസ്ഥാന്‍റെ എതിരാളികള്‍ എന്നതിനാല്‍ ഗ്രൂപ്പ് ജേതാക്കളായി പാക്കിസ്ഥാന്‍ സെമിയിലെത്തുമെന്ന് ഏതാണ്ടുറപ്പാണ്.
ഇന്നലെ അവസാന രണ്ടോവറില്‍ ജയത്തിലേക്ക് 24 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി ആസിഫ് അലി പത്തൊമ്പതാം ഓവറില്‍ നാലു സിക്സുകള്‍ പറത്തിയാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. ആസിഫ് അലിയുടെ പേര് ഓര്‍ത്തുവെച്ചോളും എന്നും സ്റ്റോക്സ് ട്വീറ്റ് ചെയ്തു.
അതേസമയം, ആദ്യ മത്സരങ്ങളില്‍ പാക്കിസ്ഥാനോട് തോറ്റ ഇന്ത്യയും ന്യൂസിലന്‍ഡും നാളെ ജീവന്‍മരണപ്പോരാട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടും. തോല്‍ക്കുന്ന ടീമിന്‍റെ സെമി സാധ്യത തീര്‍ത്തും മങ്ങുമെന്നതിനാല്‍ ഇരു ടീമിനും ഇത് ജീവന്‍മരണപ്പോരാട്ടമാണ്.
മാനസിക വെല്ലുവിളികളെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടു നില്‍ക്കുന്ന ബെന്‍ സ്റ്റോക്സിനെ ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്ലിലെ ആദ്യ പാദത്തിനിടെ പരിക്കേറ്റ സ്റ്റോക്സ് രണ്ടാം പാദത്തിലും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനിറങ്ങിയിരുന്നില്ല. ഐപിഎല്ലിന് മുമ്പ് നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും സ്റ്റോക്സ് കളിച്ചിരുന്നില്ല.
2016ലെ ലോകകപ്പ് ഫൈനലില്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്‍റെ അവിശ്വസനീയ പ്രകടനത്തിന്‍റെ കരുത്തില്‍ ചാമ്പ്യന്‍മാരായിരുന്നു. സ്റ്റോക്സിനെതിരെ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തിയാണ് അന്ന് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിന് കിരീടം സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!