T20 World Cup| അട്ടിമറിയില്ല, ഇന്ത്യക്ക് മടങ്ങാം; അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

Published : Nov 07, 2021, 06:45 PM ISTUpdated : Nov 07, 2021, 07:04 PM IST
T20 World Cup| അട്ടിമറിയില്ല, ഇന്ത്യക്ക് മടങ്ങാം; അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

Synopsis

അഫ്ഗാനെതിരെ എട്ട് വിക്കറ്റിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു.

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) നിന്ന് ടീം ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാം. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയുടെ മടക്കം തീരുമാനമായത്. ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ന്യൂസിലന്‍ഡും പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി. അഫ്ഗാനെതിരെ എട്ട് വിക്കറ്റിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഡാരില്‍ മിച്ചല്‍ (17), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. കെയ്ന്‍ വില്യംസണ്‍ (40), ഡേവണ്‍ കോണ്‍വെ (36) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. മുജീബ് ഉര്‍ റഹ്്മാന്‍, റാഷിദ് ഖാന്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ കിവീസ് പേസര്‍മാരുടെ പ്രകടനമാണ് അഫ്ഗാനെ പിടിച്ചുനിര്‍ത്തിയത്. ട്രന്റ് ബോള്‍ട്ട് മുന്നും ടിം സൗത്തി രണ്ടും വിക്കറ്റ് വീഴ്ത്തി. ആഡം മില്‍നെ, ജയിംസ് നീഷം, ഇഷ് സോഥി എന്നിവര്‍ ഓരോ വിക്കറ്റുണ്ട്.

നജീബുള്ള സദ്രാന്റെ (48 പന്തില്‍ 73) ഇന്നിംഗ്‌സാണ് അഫ്ഗാനെ 100 കടത്തിയത്. ഗുല്‍ബാദിന്‍ നെയ്ബ് (15), മുഹമ്മദ് നബി (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍.  ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസൈ (2), മുഹമ്മദ് ഷെഹ്‌സാദ് (4), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ 19 റണ്‍സിനിടെ അഫ്ഗാന് നഷ്ടമായി. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ അല്‍പനേരം ക്രിസീല്‍ നിന്നു. എന്നാല്‍ ഇഷ് സോഥി ബ്രേക്ക് ത്രൂ നല്‍കി. 

പിന്നീട് ക്യാപ്റ്റന്‍ മുഹമ്മദ് നബി സദ്രാന്‍ പിന്തുണ നല്‍കി. ഇരുവരും 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നബിയെ സൗത്തി മടക്കിയതോടെ അഫ്ഗാന്റെ പോരാട്ടം സദ്രാനില്‍ മാത്രം ഒതുങ്ങി. തൊട്ടടുത്ത ഓവറില്‍ സദ്രാനും മടങ്ങി. കരിം ജനാത് (2), റാഷിദ് ഖാന്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് ഉര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോള്‍ട്ട്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നെയ്ബ്, കരീം ജനാത്, റാഷിദ് ഖാന്‍, നവീനുല്‍ ഹഖ്, ഹമീദ് ഹസന്‍, മുജിബ് ഉര്‍ റഹ്മാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍
അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്