
ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയാതെ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയോ ടീം മാനേജ്മെന്‍റോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാ ടി20 മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിന് എത്തിയ ദ്രാവിഡിനോട് മാധ്യമപ്രവര്‍തകര്‍ ബുമ്ര ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയാതിരുന്ന ദ്രാവിഡ്, ബുമ്രയുടെ പരിക്കിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബുമ്ര ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാവുമെന്നും പറഞ്ഞു.
ബുമ്രയുടെ പരിക്കിന്‍റെ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. അതിന് വിദഗ്ദരുണ്ട്. എന്നാല്‍ ബുമ്ര ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യക്തത വരും. ഔദ്യോഗികമായി അദ്ദേഹം ലോകകപ്പില്‍ കളിക്കില്ലെന്ന് ഞാന്‍ പറയില്ല-ദ്രാവിഡ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് പിന്നാലെ പുറംവേദന അനുഭവപ്പെട്ട ബുമ്ര ഇപ്പോല്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ബുമ്രയെ കഴിഞ്ഞ ദിവസം സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ബുമ്രയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നും നാലു മുതല്‍ ആറാഴ്ചവരെ വിശ്രമം മതിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ബുമ്രയെ ടി20 ലോകകപ്പില്‍ അവസാന മത്സരങ്ങളിലെങ്കിലും കളിപ്പിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്‍റ് നോക്കുന്നത്.
ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയാനാവില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ ഗാംഗുലിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ടീമില്‍ ബുമ്രയുടെ പകരക്കാരനെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും ലോകകപ്പ് ടീമില്‍ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുമ്രക്ക് കളിക്കാന്‍ കഴിയില്ലെങ്കില്‍ ഇവരിലൊരാളോ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുള്ള മുഹമ്മദ് ഷമിയോ ടീമിലെത്തും.
ടി20 ലോകകപ്പ് സമ്മാനത്തുകയേക്കാള്‍ കൂടുതലുണ്ട് സഞ്ജു സാംസണിന്റെ ഐപിഎല്‍ പ്രതിഫലം; ഐസിസിക്ക് ട്രോള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!