
അഡ്‌ലെയ്ഡ്: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങി. ആ തോല്‍വി ഇന്ത്യ സെമിയിലെത്താതെ പുറത്താവുന്നതില്‍ നിര്‍ണായകവുമായി.
ഇപ്പോഴിതാ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇംഗ്ലണ്ട് വീണ്ടും ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് നാണം കെടുത്തിയിരിക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്‍റെ വിജയലക്ഷ്യം 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന ജോസ് ബട്‌ലറും അലക്സ് ഹെയ്ല്‍സും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.
ടി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; തോറ്റെങ്കിലും സുപ്രധാന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി
ഇന്നത്തെ 10 വിക്കറ്റ് തോല്‍വിയോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ 10 വിക്കറ്റ് തോല്‍വി വഴങ്ങുന്ന ഒരേയൊരു ടീമായി ഇന്ത്യ. ടി20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഒന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യ സെമിയില്‍ അടിയറവ് പറഞ്ഞത്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഭുവനേശ്വര്‍ കുമാറിനെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബട്‌ലര്‍ തന്നെയാണ് ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ടിന് തുടക്കമിട്ടത്.
ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍
ബട്‌ലര്‍ തുടങ്ങിവെച്ചത് ഹെയ്ല്‍സ് ഏറ്റെടുത്തപ്പോള്‍ എവിടെ പന്തെറിയണമെന്ന് പോലും ഇന്ത്യന്‍ ബൗളിംഗ് നിര മറന്നുപോയി. അഡ്‌ലെയ്ഡില്‍ ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ചു വിട്ടുവെങ്കില്‍ അതേ വേദിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തരിപ്പണമാക്കി. ടോസ് നഷ്ടമായ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സുമായി അലക്സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സുമായും പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!