
കൊല്‍ക്കത്ത: ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളുള്ളത്. ബിസിസിഐ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ് തന്റെ മൂന്നാം സ്ഥാനം തിലക് വര്‍മയ്ക്ക് മാറികൊടുത്തിരുന്നു. തിലക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മൂന്നാം നമ്പറില്‍ തിലക് തുടരുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണോ തിലക് വര്‍മയാണോ മൂന്നാം സ്ഥാനത്തെന്നുള്ളതാണ് ആശയക്കുഴപ്പം. സൂര്യയുടെ സ്ഥാനമായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ തിലക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയും രണ്ട് സെഞ്ചുറി നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ എങ്ങനെ ആയിരിക്കുമെന്നുള്ളത് കണ്ടറിയണം.
രോഹിത്തിന് പിന്നാലെ കോലിയും വഴങ്ങി! ആയുഷ് ബദോനിക്ക് കീഴില്‍ ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിക്കും
പ്രധാന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തേക്കും. ചിലപ്പോള്‍ അക്‌സര്‍ പട്ടേലിന് സ്ഥാനക്കയറ്റവും നല്‍കിയേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഫിനിഷറുടെ റോളിലാണ് റിങ്കു സിംഗ് വീണ്ടും എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ളതാണ് ബൗളിംഗ് നിരയിലെ സവിശേഷത.
അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചെങ്കിലും ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്. പേസ് ആക്രമണത്തില്‍ അര്‍ഷ്ദീപ് സിംഗ് പിന്തുണ നല്‍കും. സ്പിന്‍ വിഭാഗത്തില്‍ അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയുമാണ് കളിക്കുക.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!