
മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടോസിനുശേഷം പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ സെമി പോരിനിറങ്ങുന്നത്. അഭിഷേക് ശര്‍മക്ക് പകരം റിങ്കു സിംഗ് ടീമിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഓപ്പണറായി അഭിഷേക് സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസിനെതിരായ വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീമിന്‍റെ വിജയശില്‍പിയായ മലയാളി താരം സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം സഹ ഓപ്പണറാകുമ്പോൾ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലിറങ്ങും.
സൂപ്പര്‍ 8 ഘട്ടം മുതല്‍ ഫോം മങ്ങിയെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വരുണിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ന്യൂസിലന്‍ഡിനെതിരെ അവസാന സൂപ്പര്‍ 8 മത്സരം കളിച്ച ടീമില്‍ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. സ്പിന്നര്‍ റയാന്‍ അഹമ്മദിന് പകരം പേസര്‍ ജാമി ഓവര്‍ടണ്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവിനെത്തി.
ഈ ലോകകപ്പിൽ വാങ്കഡെയില്‍ നടന്ന 7 രാത്രി മത്സരങ്ങളിൽ 3 എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ഇന്ത്യ അമേരിക്കക്കെതിരെ 161 റൺസ് പ്രതിരോധിച്ചു ജയിച്ചപ്പോൾ, വെസ്റ്റ് ഇൻഡീസ് 254 റൺസ് എന്ന കൂറ്റൻ സ്കോർ നേടി വിജയം ഉറപ്പിച്ചു. എങ്കിലും രാത്രി 8 മണിക്ക് ശേഷം മഞ്ഞുവീഴ്ച ശക്തമാകുമെന്നാണ് പ്രവചനം. ഇത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ രാത്രിയില്‍ കാര്യമായ മഞ്ഞുവീഴ്ച ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥൽ, ടോം ബാന്‍റൺ, സാം കറൻ, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!