
ഓക്‍ലാന്‍ഡ്: ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ വേഗം കൊണ്ട് താരമായി ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക്. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരം തന്‍റെ പവര്‍ എന്താണെന്ന് തെളിയിച്ചു കഴിഞ്ഞു. നിരന്തരം വേഗമേറിയ പന്തുകള്‍ കൊണ്ട് ഉമ്രാന്‍ മാലിക്ക് ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ വിഷമിപ്പിക്കുന്ന കാഴ്ചയാണ് ഓക്‍ലാന്‍ഡില്‍.
16-ാം ഓവറിലെ രണ്ടാം പന്തില്‍ ഡാരി മിച്ചലിനെതിരെ മണിക്കൂറില്‍ 153.1 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ പുളകം കൊള്ളിച്ചു. ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് എടുത്ത് കൊണ്ട് ഏകദിനത്തില്‍ തന്‍റെ അരങ്ങേറ്റം ഉമ്രാന്‍ അവിസ്മരണീയമാക്കിയിട്ടുണ്ട്.
ഡാരി മിച്ചലിനെയും ഉമ്രാന്‍ തന്നെയാണ് പുറത്താക്കിയത്. അതേസമയം, ആദ്യ ഏകദിനത്തില്‍ ഇന്ത്യയുയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിനെതിരെ ന്യൂസിലന്‍ഡ് പൊരുതുകയാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് കുറിച്ചത്. അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്‌ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു. സ്പിന്‍ ഓള്‍ റൗണ്ടറായി ക്രീസിലിറങ്ങിയ വാഷിംഗ്‌ടണ്‍ സുന്ദര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ 300 കടന്നു. 75 പന്തില്‍ 80 റണ്‍സെടുത്ത അയ്യര്‍ അവസാന ഓവറില്‍ പുറത്തായപ്പോള്‍ പന്തില്‍ റണ്‍സെടുത്ത സുന്ദറിന്‍റെ ഇന്നിംഗ്സ് ഇന്ത്യയയെ 300 കടത്തുന്നതില്‍ നിര്‍ണായകമായി. അതേസമയം, നായകന്‍ കെയ്ന്‍ വില്യംസണിന്‍റെയും ടോം ലാഥത്തിന്‍റെയും നേതൃത്വത്തിലാണ് കിവികള്‍ തിരിച്ചടിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 41 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബ്ലാക്ക് ക്യാപ്സ് 247 റണ്‍സ് അടിച്ചു കഴിഞ്ഞു.
'റഫറിയുടേത് വലിയ പിഴവ്, അത് പെനാല്‍റ്റി ആയിരുന്നില്ല'; തുറന്ന് പറഞ്ഞ് പോര്‍ച്ചുഗല്‍ ഇതിഹാസം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!