
അഹമ്മദാബാദ്: ഐപിഎല്‍ 2026 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴസ് ബെംഗളൂരുവിനെതിരായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പെട്ടന്ന് പുറത്തായതോടെ സൂര്യവംശി ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഈ സീസണില്‍ കളിച്ച 16 ഇന്നിങ്‌സുകളില്‍ നിന്നായി 237.31 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും സൂര്യവംശി നേടി. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (72) നേടിയ താരവും സൂര്യവംശി തന്നെ.
രണ്ടാം സ്ഥാനത്തുള്ള ഗില്‍ 16 മത്സരങ്ങളില്‍ 732 റണ്‍സാണ് നേടിയത്. ഒരു സെഞ്ചറിയും ആറ് അര്‍ധ സെഞ്ചുറികലും ഗില്ലിനുണ്ട്. ഇന്ന് ആര്‍സിബിക്കെതിരെ എട്ട് പന്തില്‍ 10 റണ്‍സെടുത്ത് ഗില്‍ പുറത്തായിരുന്നു. സായ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. 17 മത്സരങ്ങളില്‍ 722 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറികളും സായ് നേടി.
അതേസമയം, കേവലം 15 വയസ്സും 65 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സൂര്യവംശി അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തം പേരില്‍ കുറിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിക്ക് തൊട്ടരികില്‍ താരം എത്തിയിരുന്നു. എന്നാല്‍ 29 പന്തുകളില്‍ നിന്ന് 97 റണ്‍സ് എടുത്തു നില്‍ക്കെ സൂര്യവംശി പുറത്താവുകയായിരുന്നു.
ഈ തകര്‍പ്പന്‍ സീസണോടെ വെറും 23 ഇന്നിങ്‌സുകളില്‍ നിന്ന് ഐപിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കാനും താരത്തിന് സാധിച്ചു. ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇനി സൂര്യവംശിക്ക് സ്വന്തം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!