
ലണ്ടന്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അണ്ടർ-19 ടീമിന് മിന്നും ജയം. 175 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 26 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 19 പന്തിൽ 48 റൺസെടുത്ത വൈഭവ് സൂര്യവൻഷി, 45 റൺസെടുത്ത അഭിഗ്യാൻ കുന്ദ് എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയിച്ചത്. ആയുഷ് മാത്രെ (21), വിഹാൻ മൽഹോത്ര (18), മൗല്യരാജ്സിൻഹ് ചൗദ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. സ്റ്റാർ ക്രിക്കറ്റർ വിരാട് കോലിയുടെ 18-ാം നമ്പർ ജഴ്സിയണിഞ്ഞാണ് വൈഭവ് ബാറ്റിങ്ങിനെത്തിയത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ 174 എല്ലാവരും പുറത്തായി.
ഇസാക് മുഹമ്മദ് (42), മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ മകന്‍ റോക്കി ഫ്‌ളിന്റോഫ് (56) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കനിഷ്‌ക് ചൗഹാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ എസ് ആംബ്രിഷ് മലയാളി താരം മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്.
മോശമല്ലാത്ത തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. ഒന്നാം വിക്കറ്റില്‍ ബെന്‍ ഡോക്കിന്‍സ് (18) - ഇസാക് സഖ്യം 39 റണ്‍സ് ചേര്‍ത്തു. ഡോക്കിന്‍സിനെ പുറത്താക്കി ഹെനില്‍ പട്ടേല്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ ഒരറ്റത്ത് ഇസാക് ആക്രമിച്ച് കളിച്ചു. മൂന്നാം വിക്കറ്റില്‍ ബെന്‍ മയേസിനൊപ്പം 37 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാന്‍ സാധിച്ചു. എന്നാല്‍ ഇരുവരും പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇതോടെ മൂന്നിന് 80 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നാലെ മധ്യ നിര പാടെ തകര്‍ന്നു. തോമസ് റ്യൂ (5), ജോസഫ് മൂര്‍സ് (9), റാല്‍ഫി ആല്‍ബര്‍ട്ട് (5), ജാക്ക് ഹോം (5) എന്നിവര്‍ വന്നത് പോലെ മടങ്ങി.