നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക പവൻ രത്നായകെ, കുശാല്‍ മെന്‍ഡിസ്, ദാസുന്‍ ഷനക എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോറുയര്‍ത്തിയത്.
പല്ലെകെലെ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയി പോരാട്ടത്തിൽ ഒമാനെ 105 റൺസിന് തകർത്തെറിഞ്ഞ ശ്രീലങ്കക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയർത്തിയ 225 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടര്‍ന്ന ഒമാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെ നേടാനായുളളു. രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് ഒമാന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. 53 റണ്‍സെടുത്ത മൊഹമ്മദ് നദീമും 27 റണ്‍സെടുത്ത വസീം അലിയും മാത്രമാണ് ഒമാന്‍ നിരയില്‍ രണ്ടക്കം കടന്നത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക പവൻ രത്നായകെ, കുശാല്‍ മെന്‍ഡിസ്, ദാസുന്‍ ഷനക എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോറുയര്‍ത്തിയത്. പവന്‍ രത്നായകെ 28 പന്തിൽ 60 റൺസെടുത്ത് ലോകകപ്പ് ചരിത്രത്തിലെ ലങ്കന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിസ്വന്തമാക്കി. നങ്കൂരമിട്ട് കളിച്ച കുശാല്‍ മെന്‍ഡിസ് 45 പന്തില്‍ 61 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി.
അവസാന ഓവറുകളിൽ തകര്‍ത്തടിച്ച് 19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ദാസുന്‍ ഷനക ലങ്കൻ സ്കോർ 225-ൽ എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാനെ ലങ്കൻ ബൗളർമാർ തുടക്കം മുതല്‍ ശ്വാസം വിടാൻ അനുവദിച്ചില്ല. ദുഷ്മന്ത ചമീരയുടെ പേസും മഹേഷ് തീക്ഷണയുടെ സ്പിന്നും ഒമാൻ ബാറ്റിംഗ് നിരയെ തകർത്തു. ഒരു ഘട്ടത്തിൽ പോലും ലങ്കയ്ക്ക് വെല്ലുവിളി ഉയർത്താൻ ഒമാനായില്ല.
52 റണ്‍സെടുത്ത മുഹമ്മദ് നദീമും 27 റണ്‍സെടുത്ത വസീം അലിയും മാത്രമാണ് ഒമാന്‍ നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. പവര്‍ പ്ലേയില്‍ തന്നെ 36-3ലേക്ക് വീണ ഒമാന്‍ പിന്നീട് ഒരിക്കല്‍ പോലും തല ഉയര്‍ത്തിയില്ല. ലങ്കക്കായി ചമീരയും തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
