
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തിയപ്പോൾ വിരാട് കോലി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരം കളിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് പകരമാണ് കോലി ടീമില്‍ തിരിച്ചെത്തിയത്. കോലിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതാണെങ്കിലും ആദ്യ മത്സരം കളിച്ച കുല്‍ദീപിനെ ഒഴിവാക്കാന്‍ പറഞ്ഞത് വിചിത്രമായ കാരണമായിരുന്നു. ടോസിനുശേഷം സാസാരിക്കുമ്പോഴാണ് കുല്‍ദീപിനെ ഒഴിവാക്കാനുള്ള കാരണം രോഹിത് വ്യക്തമാക്കിയത്.
ആദ്യ മത്സരത്തില്‍ കളിച്ച കുല്‍ദീപിന് വിശ്രമം അനുവദിച്ചുവെന്നും പകരം വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നുവെന്നുമാണ് രോഹിത് പറഞ്ഞത്. പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാളായി ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായിരുന്ന കുല്‍ദീപ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. ഒരു മത്സരം നാത്രം കളിച്ച കുല്‍ദീപിന് എന്തിനാണ് വിശ്രമം എന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചോദിക്കുന്നത്.
അതേസമയം, ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഏകദിനത്തില്‍ അരങ്ങേറിയ വരുണ്‍ ചക്രവര്‍ത്തി മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. 1974ല്‍ 36-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഫറൂഖ് എഞ്ചിനീയര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 33കാരനായ വരുണ്‍ ചക്രവര്‍ത്തി. 36 വയസും 138 ദിവസവും പ്രായമുള്ളപ്പോഴാണ ഫറൂഖ് എഞ്ചിനീയര്‍ ഇന്ത്യക്കായി അരങ്ങേറിയതെങ്കില്‍ 33 വയസും 164 ദിവസവും പ്രായമുള്ളപ്പോഴാണ് വരുണിന്‍റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിലെ തന്‍റെ രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ഏകദിന അരങ്ങേറ്റം അവിസ്മരണീയമായക്കുകയും ചെയ്തു. നേരത്തം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ പരമ്പരയുടെ താരമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!