ആദ്യ ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി
കട്ടക്ക്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍മാരായ ഗുസ് അറ്റ്കിന്‍സണും ജാമി ഓവര്‍ടണും ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിലുണ്ട്.
ആദ്യ ഏകദിനം ജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. ബൗളിംഗ് നിരയിലാണ് ഇന്ത്യ രണ്ടാമതൊരു മാറ്റം വരുത്തിയത്. ആദ്യ മത്സരത്തില്‍ കളിച്ച കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ചാമ്പ്യൻസ് ട്രോഫി തയാറെടുപ്പുകള്‍ ഗംഭീരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടിന്‍റെ ശ്രമം.
രഞ്ജി ട്രോഫി ക്വാർട്ടർ: വിറപ്പിച്ച് അക്വിബ് നബി, ജമ്മു കശ്മീരിനെതിരെ കേരളത്തിന് കൂട്ടത്തകര്‍ച്ച
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർടൺ, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
