
ചെന്നൈ: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ ഇന്ത്യൻ താരം വരുണ്‍ ചക്രവര്‍ത്തി നയിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സായ് സുദര്‍ശനും വാഷിംഗ്ടണ്‍ സുന്ദറും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനിതെരിയെും ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയ എന്‍ ജഗദീശനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.
ഓസ്ട്രേിലയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര വിജയത്തില്‍ മൂന്ന് കളികളില്‍ അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് വരുണ്‍ ചക്രവര്‍ത്തി ടീമിന്‍റെ നായകനാവുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ആദ്യമായാണ് വരുണ്‍ ചക്രവര്‍ത്തി ക്യാപ്റ്റനാവുന്നത്. മുമ്പ് ക്യാപ്റ്റൻമാരായിട്ടുള്ള ജഗദീശനെയും സായ് കിഷോറിനെയും മറികടന്നാണ് വരുണിനെ സെലക്ടര്‍മാര്‍ ക്യാപ്റ്റനാക്കിയതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ ടീമില്‍ നിന്ന് ദീര്‍ഘനാളായി പുറത്തിരിക്കുന്ന പേസര്‍ ടി നടരാജനും ടീമിലുണ്ട്. നവംബര്‍ 26ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന്‍, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, ത്രിപുര, ജാര്‍ഖണ്ഡ്, സൗരാഷ്ട്ര എന്നിവരടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് തമിഴ്നാട്. അഹമ്മദാബാദില്‍ രാജസ്ഥാനെതിരെ ആണ് തമിഴ്നാടിന്‍റെ ആദ്യ മത്സരം.
മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീം:വരുൺ ചക്രവർത്തി (ക്യാപ്റ്റൻ), നാരായൺ ജഗദീശൻ (വൈസ് ക്യാപ്റ്റൻ), തുഷാർ രഹേജ , വിപി അമിത് സാത്വിക്, എം ഷാരൂഖ് ഖാൻ, ആന്ദ്രെ സിദ്ധാർത്ഥ്, പ്രദോഷ് രഞ്ജൻ പോൾ, ശിവം സിംഗ്, ആർ സായി കിഷോർ, എം സിദ്ധാർത്ഥ്, ടി നടരാജൻ, ഗുർജപ്നീത് സിംഗ്, എ എസക്കിമുത്തു, ആർ സോനു യാദവ്, ആര്‍ സിലംബരശൻ, എസ് റിതിക് ഈശ്വരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക