
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് കഷ്ടകാലം. ഫീൽഡിൽ അമ്പേ പരാജയമായ വിരാട്, ബാറ്റിങ്ങിൽ പുറത്തായ ശേഷം തിരികെ മടങ്ങുമ്പോൾ എതിർ താരത്തോട് പൊട്ടിത്തെറിച്ചു. പുറത്തായതിന് ശേഷം തന്നെ കളിയാക്കിയെന്നാരോപിച്ചാണ് കോലി ബംഗ്ലാ താരമായ തൈജുൽ ഇസ്ലാമുമായി കൊമ്പുകോർത്തത്.
രണ്ടാം ഇന്നിംഗ്‌സില്‍ കോലി വെറും ഒരു റണ്ണില്‍ പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. മൊമിനുൽ ഹഖ് പിടിച്ചാണ് കോലി പുറത്തായത്. മെഹിദി ഹസന്‍ മിര്‍സയ്‌ക്കായിരുന്നു വിക്കറ്റ്. കോലിയുടെ വിക്കറ്റ് വീണതിൽ ബംഗ്ലാ താരങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു. പുറത്തായതിന്‍റെ ദേഷ്യത്തില്‍ കോലി നില്‍ക്കുമ്പോള്‍ തൈജുല്‍ എന്തോ പറഞ്ഞതാണ് കോലിയെ പ്രകോപിപ്പിച്ചത്. തൈജുൽ തന്നെ പരിഹസിച്ചെന്നാണ് കോലിക്ക് തോന്നിയത്. തുടർന്ന് കോലി തൈജുലുമായി ഉടക്കി. ഉടന്‍ തന്നെ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസനും അംപയറും ഇടപെട്ടെങ്കിലും തൈജുലുമായി ഏറെ ചൂടായാണ് കോലി മടങ്ങിയത്.
ഫീൽഡിലും കോലി പരാജമായിരുന്നു. അക്സർ പട്ടേലായി എറിഞ്ഞ 44ാം ഓവറിൽ ബംഗ്ലാ ബാറ്റർ ലിറ്റൺ ദാസിന്റെ രണ്ട് ക്യാച്ചുകളാണ് കോലി വിട്ടുകളഞ്ഞത്. ഈസി ക്യാച്ചായിരുന്നില്ലെങ്കിലും കോലിയുടെ റേഞ്ചിൽ പിടിക്കാവുന്ന ക്യാച്ചുകളാണ് താരം വിട്ടുകളഞ്ഞത്. അശ്വിന്റെ ഓവറിലും ലിറ്റൺ ദാസിനെ കോലി വിട്ടുകളഞ്ഞു. ക്യാച്ചുകൾ തുടരെത്തുടരെ കൈവിട്ടതിൽ താരം അസ്വസ്ഥനായിരുന്നു.
ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. നിലവില്‍ ഏഴ്വിക്കറ്റ് നഷ്ടത്തില്‍ 74 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് 70 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായിരുന്നു. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. സാകിര്‍ ഹസന്‍ 51 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!