
ബെംഗലൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ നിര്‍ണായക പോരാട്ടം ജയിച്ച് പ്ലേ ഓഫിലെത്തിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ടീമിനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നു. വിജയത്തിനുശേഷം ചെന്നൈ ടീമിന് ഹസ്തദാനം ചെയ്യാതെ ആരാകര്‍ക്കൊപ്പം ആഘോഷിച്ചതിന് ആര്‍സിബി താരങ്ങള്‍ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.പിന്നാലെ മത്സരത്തില്‍ ആര്‍സിബി താരം വിരാട് കോലിയുടെ അമ്പയര്‍മാരോടുള്ള ഇടപെടലിനെയാണ് മുന്‍ ഓസീസ് ഓപ്പണറായ മാത്യു ഹെയ്ഡന്‍ വിമര്‍ശിച്ചത്.
ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി പോലും ഇങ്ങനെ ഇടപെടുന്നല്ലെന്നും അമ്പയര്‍മാരുമായി തര്‍ക്കിക്കാന്‍ വിരാട് കോലി ആര്‍സിബി ക്യാപ്റ്റനല്ലല്ലോ എന്നും ഹെയ്ഡന്‍ ചോദിച്ചു.ചെന്നൈ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലാണ് കോലി അമ്പയര്‍മാര്‍ക്ക് അരികിലെത്തി രൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്. അത്തരം കാര്യങ്ങളൊന്നും കോലിയുടെ പണിയോ ഉത്തരവാദിത്തമോ അല്ലെന്നും ക്യാപ്റ്റന്‍ ചെയ്യേണ്ട പണി കോലി ചെയ്യേണ്ടെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
കോലിയില്‍ നിന്ന് അനാവശ്യ ഇടപെടലുകളാണ് ഉണ്ടാവുന്നതെന്നും അമ്പയര്‍മാരുമായുളള ചര്‍ച്ചകളില്‍ കോലിയുടെ സാന്നിധ്യം ആവശ്യമില്ലെന്നും കമന്‍ററിക്കിടെ ഹെയ്ഡന്‍ പറഞ്ഞു.ചെന്നൈ ഇന്നിംഗ്സിലെ അവസാന ഓവറില്‍ കോലിയുടെ ഓവര്‍ ത്രോയില്‍ ധോണിയും ജഡേജയും രണ്ടാം റണ്‍ ഓടിയപ്പോഴും വിരാട് കോലി അമ്പയര്‍മാരുമായി തര്‍ക്കിച്ചിരുന്നു. ഡെഡ് ബോളായ പന്തിലാണ് റണ്ണോടിയത് എന്നായിരുന്നു കോലിയുടെ വാദം. എന്നാല്‍ അമ്പയര്‍മാര്‍ ഇത് തള്ളി ചെന്നൈക്ക് റണ്‍സ് അനുവദിച്ചു.
ചെന്നൈ-ആര്‍സിബി മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ചെന്നൈയുടെ ഓരോ വിക്കറ്റും മതിമറന്ന് ആഘോഷിച്ച വിരാട് കോലി അവസാന ഓവറില്‍ യാഷ് ദയാലിനെ എം എസ് ധോണി സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്സ് പായിച്ചപ്പോള്‍ ദയാലിന് അടുത്തെത്തി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും ആരാധകര്‍ കണ്ടിരുന്നു. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 201 റണ്‍സെടുത്തിരുന്നെങ്കില്‍ പ്ലേ ഓഫിലെത്താമായിരുന്നെങ്കിലും 191 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!