
മുംബൈ: ഏതാണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ ക്രിക്കറ്റ് ടീം അവസാനമായി ഒരു ഐസിസി കിരീടം നേടിയത്. 2013ല്‍ ധോണിക്ക് കീഴില്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ശേഷം ഒരു ഐസിസി കിരീടം ഇന്ത്യന്‍ അക്കൗണ്ടില്‍ വന്നിട്ടില്ല. ആ ക്ഷീണം തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. അടുത്തമാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്. ഇതിനേക്കാള്‍ വലിയൊരു അവസരം ഇന്ത്യക്ക് ഇനി ലഭിക്കാനില്ല. 2011ല്‍ എം എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത്. അന്നും വേദിയായത് ഇന്ത്യയായിരുന്നു.
മൂന്നാം ലോകകപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. വരാനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു കോലി. അന്നത്തെ ഓര്‍മകളാണ് കോലി പങ്കുവെക്കുന്നത്. ഒരിക്കല്‍ കൂടി കപ്പെടുക്കാന്‍ സാധിക്കുമെന്ന് കോലി പ്രതീക്ഷ പ്രകടിപ്പിച്ചു. കോലിയുടെ വാക്കുകള്‍... ''ആരാധകരുടെ ആവേശവും പിന്തുണയുമാണ് ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ ഊര്‍ജം. 2011 ലോകകപ്പിലെ ഓര്‍മകളും കൂടെയുണ്ട്. പ്രത്യേകിച്ച് ഐതിഹാസിക വിജയം.
ആരാധകര്‍ക്ക് പുതിയ ഓര്‍മകള്‍ ഒരുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' കോലി വ്യക്തമാക്കി. ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യ ഫേവൈറ്റുകളുടെ ലിസ്റ്റില്‍ ഒന്നാമതാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനാവില്ല.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. ഒരു കൂട്ടം ആരാധകരാണ് ടീമിന്റെ ശക്തിയെന്നും അവരാണ് പ്രചോദനമെന്നും ജഡേജ വ്യക്തമാക്കി. ഞങ്ങള്‍ മാത്രമല്ല കളിക്കുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ആരാധകരും ടീമിന്റെ ഭാഗമാമെന്നും ജഡേജ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!