
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 90 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെ പ്രശംസിച്ചും സര്‍ഫറാസ് ഖാനെ കുത്തിയും എക്സില്‍ പോസ്റ്റിട്ട സെവാഗിന് ആരാധകരുടെ പൊങ്കാല. 90 റണ്‍സടിച്ച ധ്രുവ് ജുറെല്‍ ഇന്ത്യന്‍ ടോപ് സ്കോറവാകയും വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിന്‍റെ ലീഡ് കുറക്കുകയും ചെയ്തതിന് പിന്നാലെയാണ് സെവാഗ് ജുറെലിനെ വാഴ്ത്തി എക്സില്‍ പോസ്റ്റിട്ടത്. മാധ്യമങ്ങളുടെ വാഴ്ത്തലുകളില്ല, നാടകീയമായ മറ്റൊന്നുമില്ല, ആകെയുള്ളത് അസാമാന്യ കഴിവ് മാത്രം. പ്രതിസന്ധിഘട്ടത്തില്‍ മികവിലേക്ക് ഉയര്‍ന്ന ധ്രുവ് ജുറെലിന് നന്ദി എന്നു മാത്രമായിരുന്നു സെവാഗിന്‍റെ ആദ്യ ട്വീറ്റ്.
എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറുകയും രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടുകയും ചെയ്ത സര്‍ഫറാസിനെയും കുടുംബത്തെയും മാധ്യമങ്ങളും ആരാധകരും ആഘോഷിച്ചതിലെ നിരാശയാണ് സെവാഗിന്‍റെ പോസ്റ്റിന് പിന്നിലെന്ന് ആരാധകര്‍ പെട്ടെന്ന് കണ്ടെത്തി. സെവാഗിന്‍റെ ട്വീറ്റിന് താഴെ അവര്‍ കമന്‍റുമായി രംഗത്തെത്തിയതോടെ നിലപാട് മയപ്പെടുത്തി സെവാഗ് വീണ്ടും ട്വീറ്റ് ചെയ്തു.
റിഷഭ് പന്തിന്‍റെ പകരക്കാരനല്ല, അവന്‍ അടുത്ത ധോണി; ഇന്ത്യന്‍ യുവതാരത്തെ വാഴ്ത്തി ഗവാസ്കര്‍
ആരെയും ഡിഗ്രേഡ് ചെയ്യാനോ മോശമാക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും കളിക്കാരനെ ആഘോഷിക്കുന്നത് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സെവാഗ് പറഞ്ഞു. ചിലര്‍ വളരെ നന്നായി പന്തെറിഞ്ഞു. മറ്റു ചിലര്‍ വളരെ നന്നായി ബാറ്റ് ചെയ്തു, പക്ഷെ അവരെയൊന്നും ആരും പാടി പുകഴ്ത്തുന്നില്ല. അതവര്‍ അര്‍ഹിക്കുന്നതായിട്ടുപോലും. ആകാശ് ദീപും, യശസ്വിയും രാജ്കോട്ടില്‍ സര്‍ഫറാസും ഇന്ന് ധ്രുവ് ജുറെലും ഈ പരമ്പരയില്‍ മികവ് കാട്ടിയവരാണെന്നാണ് സെവാഗ് വിശദീകരണ പോസ്റ്റിട്ടത്.
ഇതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവ് നാലു വിക്കറ്റെടുത്തതോടെ കുല്‍ദീപ് യാദവ് ഏറ്റവും കുറവ് ആഘോഷിക്കപ്പെട്ട കളിക്കാരിലൊരാളാണെന്നും അവന് ഓണ്‍ലൈന്‍ ഫാന്‍ ക്ലബ്ബോ അവനെ ആഘോഷിക്കാന്‍ ആരാധകവൃന്ദമോ ഇല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ സംഭവമായി ആരും അവനെ അവതരിപ്പിക്കാറില്ലെന്നും എന്നാല്‍ അവന്‍ കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!