
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തേണ്ട ഏറ്റവും മികച്ച സമയം നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. മാര്‍ച്ച് 29നാണ് ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിരുന്നത്. എന്നാല്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് നീട്ടി. എന്നാല്‍ രാജ്യത്ത് ലോക്കഡൗണ്‍ നിലവില്‍ വന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നീട്ടേണ്ടിവന്നു.
ഇതിനിടെയാണ് ലക്ഷ്മണ്‍ പുതിത ആശയവുമായി മുന്നോട്ടുവന്നത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍താരം. അദ്ദേഹം തുടര്‍ന്നു... ''ഐപിഎല്‍ ഒരു വലിയ ടൂര്‍ണമെന്റാണെന്നുള്ളത് എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും അംഗീകരിച്ച് കാര്യമാണ്. അതുകൊണ്ട് ഐപിഎല്‍ ലോകകപ്പിന് മുമ്പ് നടത്തുന്നതാണ് ഉചിതം. ലോകകപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അതൊരു തയ്യാറെടുപ്പാണ്. ഇങ്ങനെ സംഭവിച്ചാല്‍ താരങ്ങള്‍ക്കു വലിയ ഗുണം ചെയ്യും.
എന്നാല്‍ ആരുടെയും ജീവന്‍ അപകടത്തില്ലെന്നു ഉറപ്പാക്കുകയും വേണം. ഇപ്പോഴത്തെ ഈ സാഹചര്യം മറികടന്ന് നമുക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തണം.'' ലക്ഷ്മണ്‍ പറഞ്ഞുനിര്‍ത്തി. നേരത്തേ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഐപിഎല്ലും ടി20 ലോകകപ്പും അടുത്തടുത്ത് നടത്തുകയാണെങ്കില്‍ പ്രത്യേക വിന്‍ഡോ തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!