
ലോര്‍ഡ്‌സ്: പരിക്കേറ്റ ഓസീസ് സ്‌പിന്നര്‍ നേഥന്‍ ലിയോണിന് ആഷസ് പരമ്പര നഷ്‌ടമായേക്കാം എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ വാര്‍ത്തകളെല്ലാം അയാളുടെ മനക്കരുത്തിന് മുന്നില്‍ അപ്രത്യക്ഷമായി. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റര്‍ ബെന്‍ ഡക്കെറ്റിന്‍റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റ ലിയോണ്‍ നാലാം ദിനം ടീമിനൊപ്പം സ്റ്റേഡിയത്തിലേക്ക് വന്നത് ഊന്നുവടികളുടെ സഹായത്തോടെയായിരുന്നു. കാലില്‍ വലിയ ബാന്‍ഡേജും ദൃശ്യമായിരുന്നു. ഇതോടെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇനി ലിയോണിനെ മൈതാനത്ത് കാണാനാവില്ല എന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നാലാം ദിനത്തിന്‍റെ രണ്ടാം സെഷനില്‍ ബാറ്റുമായി ക്രീസിലേക്ക് താരം വരുന്ന അവിശ്വസനീയ കാഴ്‌ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയന്‍ സ്കോര്‍ 264-9 എന്ന നിലയില്‍ നില്‍ക്കേ ലീഡ് പരമാവധി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നേഥന്‍ ലിയോണ്‍ ക്രീസിലേക്ക് വന്നത്. മുടന്തി വന്ന ലിയോണിനെ ഓസീസ് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് ലോര്‍ഡ്‌സിന്‍റെ തിരുമുറ്റത്തെ ക്രീസിലേക്ക് ആനയിച്ചത്. ക്രിക്കറ്റ് ലോകത്തിന് കണ്ണീര്‍ കാഴ്‌ചയായി ഇത്. മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ പരിക്കേറ്റിട്ടും കളിക്കാനിറങ്ങിയ അനില്‍ കുംബ്ലെ ഉള്‍പ്പടെയുള്ള വിഖ്യാത താരങ്ങളുടെ പട്ടികയിലേക്ക് ലിയോണ്‍ ഇടംപിടിക്കുകയും ചെയ്തു. പരിക്ക് വകവെക്കാതെ ലിയോണ്‍ ക്രീസിലേക്ക് വന്ന ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹനീയമായ ആ കാഴ്‌ച കാണാം.
ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയതോടെ തുടര്‍ച്ചയായി 100 ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ സ്‌പിന്നറെന്ന റെക്കോര്‍ഡ് നേഥന്‍ ലിയോണ്‍ സ്വന്തമാക്കിയിരുന്നു. രണ്ടാംദിനം ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ശേഷം ലോര്‍ഡ്‌സില്‍ പിന്നീട് ലിയോണിന് പന്തെറിയാകുമോ എന്ന ആശങ്കകള്‍ക്കിടെയാണ് താരം ബാറ്റ് ചെയ്യാന്‍ പോലുമിറങ്ങിയത്. പരിക്ക് വകവെക്കാത്ത ലിയോണിനൊപ്പം അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 15 റണ്‍സ് ചേര്‍ത്തതോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 370 റണ്‍സിന്‍റെ ലീഡ് നേടി. ലിയോണ്‍ 13 പന്തില്‍ ഒരു ബൗണ്ടറിയോടെ 4 റണ്‍സ് പൊരുതി നേടി. ഓടാന്‍ ലിയോണ്‍ പ്രയാസപ്പെടുന്നത് കണ്ട് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മുഖം പൊത്തി. എന്നാല്‍ ബെന്‍ സ്റ്റോക്‌സിനെതിരെ ഒറ്റക്കാലില്‍ ഊന്നി ബൗണ്ടറി പിറന്നതും ഓസീസ് ക്യാംപും ആരാധകരും ഇളകിമറിഞ്ഞു. ആദ്യ ടെസ്റ്റ് നഷ്ടമായ ഇംഗ്ലണ്ടിന് ലോര്‍ഡ്‌സില്‍ ജയിക്കാന്‍ 371 റണ്‍സ് വേണം.
Read more: 'വിന്‍'ഡീസ് പതനം പൂര്‍ണം; ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിനില്ല, സമിയും തോറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം