
കോയമ്പത്തൂര്‍: ബാറ്റര്‍ ഔട്ടാവുമ്പോള്‍ സംശയകരമായ തീരുമാനമാണെങ്കില്‍ ഡിആര്‍എസ് എടുക്കുക ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ റിവ്യുവിലൂടെ തീരുമാനമെടുത്തശേഷം ആ തീരുമാനത്തെ ഡിആര്‍എസിലൂടെ വീണ്ടും ചോദ്യം ചെയ്യുക അപൂര്‍വമാണ്. ഇന്നലെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇത്തരമൊരു അപൂര്‍വത സംഭവിച്ചു. ഈ കഥയിലെ നായകനാകട്ടെ ഇന്ത്യന്‍ താരം ആര്‍ അശ്വിനായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലായിരുന്ന അശ്വിന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം നേരെ പോയത് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനായിരുന്നു. ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകനായ അശ്വിന്‍ ഇന്നലെ നടന്ന ബാള്‍സി ട്രിച്ചിക്കെതിരെയാമ മത്സരത്തില്‍ ടീമിനെ നയിച്ച് ഇറങ്ങുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബാള്‍സി ട്രിച്ചി 19.1 ഓവറില്‍ 120ന് ഓള്‍ ഔട്ടായപ്പോള്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് 14.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ആഷസ്: ഓസീസിന് ഒരു മുഴം മുമ്പെ എറിഞ്ഞ് ഇംഗ്ലണ്ട്, ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു
ട്രിച്ചിയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലായിരുന്നു നാടകീയമായ റിവ്യു തീരുമാനം. ട്രിച്ചി ബാറ്ററായ രാജ്‌കുമാറിനെ അശ്വിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത് ക്യാച്ചെടുത്ത് പുറത്താക്കി. ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു ഇത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും രാജ്‌കുമാര്‍ തീരുമാനം റിവ്യു ചെയ്തു. റിവ്യുവില്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്നും ബാറ്റ് നിലത്തിടിച്ചതാണ് ക്യാച്ചായി തെറ്റിദ്ധരിച്ചതെന്നും തേര്‍ഡ് അമ്പയര്‍ തീരുമാനമെടുത്ത് ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തിരുത്താന്‍ പറഞ്ഞു.
ഇതനുസരിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ച തീരുമാനം മാറ്റാന്‍ തുടങ്ങവെ ആ തീരുമാനത്തെ ചോദ്യം ചെയ്ത് അശ്വിന്‍ വീണ്ടും ഡിആര്‍എസ് എടുത്തു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതിരുന്ന അമ്പയര്‍മാര്‍ ഒടുവില്‍ പരസ്പരം സംസാരിച്ചശേഷം തീരുമാനം വീണ്ടും റിവ്യു ചെയ്തു. എന്നാല്‍ രണ്ടാമത്തെ റിവ്യൂവിലും നോട്ടൗട്ട് തീരുമാനം മാറിയില്ല. ഈ സമയം 69-6 എന്ന തകര്‍ച്ചയിലായിരുന്നു ട്രിച്ചി.
പിന്നീട് 22 പന്തില്‍ 39 റണ്‍സടിച്ച രാജ്‌കുമാര്‍ ട്രിച്ചിയെ 120 റണ്‍സിലെത്തിച്ചു. എങ്കിലും തേര്‍ഡ് അമ്പയറുടെ തീരുമാനം വീണ്ടും റിവ്യു ചെയ്ത അശ്വിന്‍റെ നടപടി ക്രിക്കറ്റിലെ അപൂര്‍വതയായി. രാജ്‌കുമാറിന്‍റെ വിക്കറ്റ് ലഭിച്ചില്ലെങ്കിലും മത്സരത്തില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങിയ അശ്വിന്‍ രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!