ആഷസില്‍ മികച്ച റെക്കോര്‍ഡുള്ള 40കാരനായ ആന്‍ഡേഴ്സണ് 35 മത്സരങ്ങളില്‍ 112 വിക്കറ്റെടുത്തിട്ടുണ്ട്. 2015ല്‍ എഡ്ജ്ബാസ്റ്റണില്‍ 47 റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്.
എഡ്ജ്‌ബാസ്റ്റണ്‍: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ രണ്ട് ദിവസം മുമ്പെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വെള്ളിയാഴ്ച എഡ്ജ്ബാസ്റ്റണിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്. അയര്‍ലന്‍ഡിനെതിരെ ടെസ്റ്റ് കളിച്ച ടീമിലെ ടോപ് സെവന്‍ താരങ്ങളെ അതുപോലെ നിലനിര്‍ത്തിയ ഇംഗ്ലണ്ട് പേസ് ബൗളിംഗ് നിരയില്‍ അഴിച്ചുപണി നടത്തി.ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് , ജോണി ബെയർസ്റ്റോ, മോയിൻ അലി എന്നിവരാണേ് ബാറ്റര്‍മാരായി ടീമിലുള്ളത്.
വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ യുവ പേസര്‍ ഒലി റോബിന്‍സണും പ്ലേയിംഗ് ഇലവനിലെത്തി. അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ ഇംഗ്ലണ്ടിനായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ താരങ്ങളാണ് ആന്‍ഡേഴ്സണും റോബിന്‍സണും.
ആഷസില്‍ മികച്ച റെക്കോര്‍ഡുള്ള 40കാരനായ ആന്‍ഡേഴ്സണ് 35 മത്സരങ്ങളില്‍ 112 വിക്കറ്റെടുത്തിട്ടുണ്ട്. 2015ല്‍ എഡ്ജ്ബാസ്റ്റണില്‍ 47 റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനാണ് ബെന്‍ സ്റ്റോക്സിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പിന്‍വലിച്ച് തീരിച്ചെത്തിയ മോയിന്‍ അലിയും പ്ലേയിംഗ് ഇലവനിലുണ്ട്. സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കേറ്റതിനാലാണ് അലിയെ ഇംഗ്ലണ്ട് ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് തിരിച്ചുവിളിച്ചത്.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് , ജോണി ബെയർസ്റ്റോ, മോയിൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.
