
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് രണ്ടാം ദിനം 209-3 എന്ന സ്കോറില്‍ ക്രീസ് വിട്ടപ്പോള്‍ ബാറ്റിംഗില്‍ തിളങ്ങിയത് സെഞ്ചുറി നേടിയ ഒല്ലി പോപ്പും അര്‍ധസെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റുമായിരുന്നു. ഇരുവരെയും ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ നേരത്തെ വിട്ടു കളഞ്ഞിരുന്നു.
മത്സരത്തിലെ അഞ്ചാം ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഗള്ളിയില്‍ യശസ്വി ജയ്സ്വാളാണ് ബെന്‍ ഡക്കറ്റിനെ ആദ്യം കൈവിട്ടത്. ഏഴാം ഓവറില്‍ ബാക്‌വേര്‍ഡ് പോയന്‍റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയും ഡക്കറ്റിനെ നിലത്തിട്ടിരുന്നു. ഭാഗ്യം തുണച്ച ഡക്കറ്റ് പിന്നീട് 62 റണ്‍സെടുത്താണ് പുറത്തായത്. ബുമ്ര തന്നെയാണ് ഡക്കറ്റിനെ ബൗൾഡാക്കിയത്. എന്നാല്‍ പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടതോടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രവീന്ദ്ര ജഡേജയെ പന്തെറിയാനായി വിളിച്ചു.
പിച്ചില്‍ നിന്ന് നല്ല ടേണ്‍ ലഭിച്ചെങ്കിലും ജഡേജക്കും വിക്കറ്റ് വീഴ്ത്താനായില്ല. ഇടം കൈയനായ ബെന്‍ ഡക്കറ്റാകട്ടെ ജഡേജക്കെതിരെ റിവേഴ്സ് സ്വീപ്പ് കളിച്ച് റണ്ണടിക്കാനാണ് ശ്രമിച്ചത്. ഇതില്‍ ഒന്ന് രണ്ട് തവണ ഡക്കറ്റ് വിജയിക്കുകയും ചെയ്തു. ഇതിനിടെ ജഡേജ ഡക്കറ്റിന്‍റെ ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് കഷ്ടപ്പെട്ട് കൈയിലൊതുക്കി. ബൈ ആയി ബൗണ്ടറി ആകുമായിരുന്ന പന്താണ് പന്ത് ഡൈവ് ചെയ്ത് തടുത്തിട്ടത്. തൊട്ടു പിന്നലെ പന്ത് അടിച്ച തഗ് ഡയലോഗ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു.
ഞാനും കഷ്ടപ്പെടുകയാണ് നിങ്ങളുടെ പന്ത് ഫോര്‍ ആവാതിരിക്കാന്‍, എനിക്ക് വെറുതെ ഫോര്‍ നല്‍കരുത് എന്നായിരുന്നു പന്തിന്‍റെ തഗ് ഡഗയലോഗ്. ബൈ റണ്‍ ബൗളറുടെ അക്കൗണ്ടിലല്ല കണക്കാക്കുക. അത് വിക്കറ്റ് കീപ്പറുടെ പിഴവായാണ് വിലയിരുത്തുക. ഇത് മനസില്‍ വെച്ചായിരുന്നു പന്തിന്‍റെ ഡയലോഗ്. ഇതിന് പിന്നാലെ ജഡേജയുടെ പന്ത് ഡക്കറ്റ് പ്രതിരോധിച്ചപ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗില്‍ ജഡേജയോട് ഇപ്പോള്‍ അയാള്‍ പൂര്‍ണമായും ആശയക്കുഴപ്പത്തിലായി ജഡ്ഡു ഭായ്, ഏതാണ് ടേണ്‍ ചെയ്യുക എതാണ് നേരെ വരിക എന്നൊന്നും അയാള്‍ക്ക് മനസിലാവുന്നില്ല, വൈകാതെ അയാള്‍ പുറത്താവുമെന്നായിരുന്നു ഗില്ലിന്‍റെ കമന്‍റ്.62 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ബുമ്രയാണ് പുറത്താക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക