
ആലപ്പുഴ: ശക്തരായ ഉത്തര്‍പ്രദേശിനെതിരെ സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ കേരള ക്രിക്കറ്റ് ടീം സമനില പിടിച്ചിരുന്നു. ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു ആലപ്പുഴയില്‍ ആരാധകരുടെ പ്രിയതാരം. റിങ്കു സിംഗും കുല്‍ദീപ് യാദവും യുപിക്കായി കളത്തിലിറങ്ങിയിട്ടും സഞ്ജുവിന് കരഘോഷം മുഴക്കി എസ്‌ഡി കോളേജിലെത്തിയ ആരാധകക്കൂട്ടം. മൂന്നാംദിന മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് സഞ്ജു സാംസണിന്‍റെ ഓട്ടോഗ്രാഫിനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനുമായി തിരക്ക് കൂട്ടിയത്. ഇതിനിടയില്‍ കുഞ്ഞ് ആരാധകനൊപ്പം സഞ്ജു ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
എസ്‌ഡി കോളേജ് മൈതാനത്തിന് ചുറ്റും കൂടിയിരുന്ന നിരവധി ആരാധകര്‍ക്ക് സഞ്ജു സാംസണ്‍ ഓട്ടോഗ്രാഫുകള്‍ കൈമാറുന്നതായിരുന്നു രംഗം. ഓട്ടോഗ്രാഫ് വാങ്ങുന്നതിനൊപ്പം സഞ്ജുവിനോട് കുശലം പറയാനും സെല്‍ഫികളെടുക്കാനും ആരാധകര്‍ മത്സരിച്ചു. ഇതിനിടെ ഒരു ആരാധകന്‍റെ കൈയില്‍ നിന്ന് പിഞ്ചുബാലനെ കൈകളിലെടുത്ത് ലാളിക്കുന്ന സഞ്ജുവിനെയും എസ്‌ഡി കോളേജ് മൈതാനത്ത് കണ്ടു. സഞ്ജുവിനെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ കുട്ടി കട്ട ഫാന്‍. സഞ്ജു സാംസണിന്‍റെ ഏറ്റവും ഹൃദയസ്പര്‍ശിയായ വീഡിയോയായി ഇത് മാറി.
മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 383 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കേരളം രണ്ടിന് 72 എന്ന നിലയില്‍ നില്‍ക്കെ കളി സമനിലയില്‍ അവസാനിപ്പിച്ചു. സ്‌കോര്‍: ഉത്തര്‍പ്രദേശ്- 302, 323/3 ഡിക്ലയര്‍. കേരളം- 243, 72/2. രണ്ടാം ഇന്നിംഗ്‌സില്‍ യുപിക്ക് വേണ്ടി ആര്യന്‍ ജുയല്‍ (115), പ്രിയം ഗാര്‍ഗ് (106) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. മത്സരം സമനിലില്‍ അവസാനിച്ചതോടെ കേരളത്തിന് ഒരു പോയിന്‍റ് ലഭിച്ചു. ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ അടിസ്ഥാനത്തില്‍ യുപിക്ക് ഒരു പോയിന്‍റും കിട്ടി. ഒന്നാം ഇന്നിംഗ്സില്‍ യുപിക്ക് 59 റണ്‍സ് ലീഡുണ്ടായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 243 റണ്‍സിന് പുറത്താവുകയായിരുന്നു.
Read more: എന്തുകൊണ്ട് കെ എല്‍ രാഹുല്‍ അഫ്‌ഗാന്‍ പരമ്പരയ്‌ക്കില്ല, കാരണം പുറത്ത്; സഞ്ജു സാംസണ് സന്തോഷ വാര്‍ത്ത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!