
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആവേശജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനം. നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്തായി ആരാധകരെ നിരാശരാക്കിയെങ്കിലും വിക്കറ്റിന് പിന്നില്‍ അവസാന ഓവറിലെ മിന്നും സേവുമായി ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.
മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. റൊമാരിയോ ഷെപ്പേര്‍ഡും അക്കീല്‍ ഹൊസൈനുമായിരുന്നു ക്രീസില്‍. ഓഫ് സ്റ്റംപിന് പുറത്തുവന്ന സിറാജിന്‍റെ ആദ്യ പന്ത് നേരിട്ട അക്കീല്‍ ഹൊസൈന് റണ്‍സ് നേടാനായില്ല. രണ്ടാം പന്തില്‍ അക്കീല്‍ ലെഗ് ബൈയിലൂടെ ഒരു റണ്ണെടുത്ത് വമ്പനടിക്കാരനായ റൊമാരിയോ ഷെപ്പേര്‍ഡിന് സ്ട്രൈക്ക് കൈമാറി.
അവസാനം ട്വന്റി-20 സ്റ്റൈൽ, വിൻഡീസിനെ വീഴ്ത്തി ഇന്ത്യക്ക് ജയം, മുന്നിൽ
മൂന്നാം പന്തില്‍ ഷെപ്പേര്‍ഡ് ബൗണ്ടറി നേടി. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. ഇതോടെ അവസാന രണ്ട് പന്തില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. ഇതിനുശേഷമായിരുന്നു സഞ്ജുവിന്‍റെ സൂപ്പര്‍മാന്‍ സേവ്. നിര്‍ണായക അഞ്ചാം പന്ത് മുഹമ്മദ് സിറാജ് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് എറിഞ്ഞത്. വൈഡ് മാത്രമല്ല പന്ത് ബൗണ്ടറി കടക്കുമെന്നുറപ്പിച്ച നിമിഷം. എന്നാല്‍ പന്തിലേക്ക് പറന്നു ചാടിയ സഞ്ജു പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞതിനൊപ്പം സിംഗിള്‍ മാത്രമാണ് വഴങ്ങിയത്.
അടുത്ത പന്തില്‍ സിറാജ് രണ്ട് റണ്‍സ് വഴങ്ങിയതോടെ അവസാന പന്തില്‍ വിന്‍ഡീസിന് ജയത്തിലേക്ക് വേണ്ടത് നാലു റണ്‍സ്. അവസാന പന്തില്‍ സിംഗിളെടുക്കാനെ ഷെപ്പേര്‍ഡിന് കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ആവേശജയവുമായി പരമ്പരയില്‍ 1-0ന് മുന്നിലെത്തി. സഞ്ജുവിന്‍റെ രക്ഷപ്പെടുത്തലിനെ മുന്‍ താരം ആകാശ് ചോപ്ര അടക്കമുള്ളവര്‍ അഭിനന്ദിച്ച് രംഗത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!