
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് പോരാട്ടത്തിനിടെ ആരാധകരെ ആവേശത്തിലാറാടിച്ച നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. ബാബര്‍ അസം ഗോള്‍ഡന്‍ ഡക്കായതും മുഹമ്മദ് റിസ്‌വാന്‍ ക്ലിക്കാവാതെ പോയതുമെല്ലാം ഇന്ത്യന്‍ ആരാധകരെ ആവേശക്കടലില്‍ മുക്കി.
എന്നാല്‍ ആവേശത്തിനൊപ്പം നാടകീയ നിമിഷങ്ങളും മത്സരത്തിനിടെ ഉണ്ടായി. പാക്കിസ്ഥാന്‍ ഇന്നിംഗ്സില്‍ അശ്വിന്‍ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ പാക്കിസ്ഥാന്‍റെ ഷാന്‍ മസൂദിന്‍റെ ഷോട്ട് സ്പാഡര്‍ ക്യാമറയില്‍ തട്ടിയതായിരുന്നു ഇതിലൊന്ന്. അശ്വിന്‍റെ പന്ത് മസൂദ് ഉയര്‍ത്തയടിച്ചത് ഹാര്‍ദ്ദിക്കിന് അനായാസ ക്യാച്ചാവേണ്ടതായിരുന്നു. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് സ്പൈഡര്‍ ക്യാമറയുടെ കേബിളില്‍ തട്ടി താഴെ വീണതോടെ ഇന്ത്യക്ക് ഉറപ്പായൊരു വിക്കറ്റാണ് നഷ്ടമായത്.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓവറില്‍ ഷദാബ് ഖാനും ഹൈദര്‍ അലിയും പുറത്തായി പാക്കിസ്ഥാന്‍ നടുവൊടിഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ക്യാച്ച് നഷ്ടമായത്. സ്പൈഡര്‍ ക്യാമറയില്‍ തട്ടിയതിലെ അതൃപ്തി അമ്പയറോട് പരസ്യമായി പ്രകടിപ്പിച്ച രോഹിത് ആ പന്ത് ഡെഡ് ബോള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. രോഹിത്തിന്‍റെ ആവശ്യം അംഗീകരിച്ച അമ്പയര്‍ ആ പന്ത് ഡെഡ് ബോള്‍ വിളിക്കുകയും പാക്കിസ്ഥാന്‍ ഓടിയെടുത്ത രണ്ട് റണ്‍സ് റദ്ദാക്കുകയും ചെയ്തു.
മെൽബണിൽ ഉച്ചത്തിൽ മുഴങ്ങി ജനഗണമന, കണ്ണീരടക്കാനാകാതെ ക്യാപ്റ്റൻ രോഹിത് -വീഡിയോ വൈറൽ
നേരത്തെ അക്കൗണ്ട് തുറക്കും മുമ്പെ റണ്‍ ഔട്ടില്‍ നിന്ന് ഷാന്‍ മസൂദ് അവിശ്വസനീയമായി രക്ഷപ്പെട്ടിരുന്നു. കോലിയുടെ കൈയിലേക്ക് അടിച്ചുകൊടുത്ത പന്തില്‍ റണ്ണിനായി ഓടിയെ മസൂദിനെ കോലി ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റില്‍ കൊണ്ടില്ല. ഈ സമയം മസൂദ് ക്രീസില്‍ നിന്ന് ഒരുപാട് ദൂരം പുറത്തായിരുന്നു.
ഓപ്പണര്‍മാരായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനെയും തുടക്കത്തിലെ നഷ്ടമായി തല നഷ്ടമായെങ്കിലും ഷാന്‍ മസൂദിന്‍റെയും ഇഫ്തിഖര്‍ അഹമ്മദിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!