
മുംബൈ: അഫ്ഗാനിസ്ഥെതിരെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ ഒരിക്കല്‍ പോലും ജയിക്കില്ലെന്ന് കരുതിയ മത്സരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ അവിശ്വസനീയമായി ഒറ്റയ്ക്ക് ജയിപ്പിച്ചത്. 128 പന്തില്‍ പുറത്താവാതെ 201 റണ്‍സ് നേടിയ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ചത് എന്നാണ് പറയപ്പെടുന്നത്. വിജയത്തോടെ സെമിഫൈനല്‍ ഉറപ്പിക്കാനും ഓസീസിനായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഇബ്രാഹിം സദ്രാന്റെ (143 പന്തില്‍ 129) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തില്‍ ഏഴിന് 91 എന്ന നിലയില്‍ വന്‍ തോല്‍വി മുന്നില്‍ കണ്ടിരിക്കുകയായിരുന്നു ഓസീസ്. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ (68 പന്തില്‍ പുറത്താവാതെ 12) കൂട്ടുപിടിച്ച് മാക്‌സി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. 10 സിക്‌സും 21 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാകിസിയുടെ ഇന്നിംഗ്‌സ്. 47-ാം ഓവറിലാണ് ഓസീസ് ജയിക്കുന്നത്. 46-ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഏഴിന് 271 എന്ന നിലയിലായിരുന്നു ഓസീസ്. അപ്പോള്‍ മാക്‌സ്‌വെല്ലിന് 179 റണ്‍സ്.
47-ാം ഓവറില്‍ മുജീബ് റഹ്‌മാനെതിരെ 22 റണ്‍സ് പായിച്ച് മാക്‌സ്‌വെല്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. കൂടെ ഓസീസിന്റെ സെമി ബെര്‍ത്തും. മാക്‌സ്‌വെല്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ കാണാം.
ഓസീസ് നിരയില്‍ മാക്‌സ്‌വെല്‍ ഒഴികെ മറ്റാര്‍ക്കും 25നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. അവിടെയാണ് മാക്‌സി കളിച്ച ഇന്നിംഗ്‌സിന്റെ മഹത്വം മനസിലാവുക. നേരത്തെ, മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ (30) സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്‌മത്ത് മടങ്ങി. ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. ഇതിനിടെ സദ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് - സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!