
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ റിങ്കു സിംഗിന്റെ കൂറ്റനടികള്‍. പഞ്ചാബിനെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് താരമായ റിങ്കു അടിച്ചെടുത്തത് 33 പന്തില്‍ 77 റണ്‍സ്. ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്‌സ്. റിങ്കു തിളങ്ങിയെങ്കിലും മത്സരത്തില്‍ ഉത്തര്‍ പ്രദേശ് പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഉത്തര്‍ പ്രദേശ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
തോറ്റെങ്കിലും റിങ്കുവിന്റെ ഇന്നിംഗ്‌സ്് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത. 19-ാം ഓവറിലാണ് റിങ്കു ഗിയര്‍ മാറ്റുന്നത്. അതുവരെ 21 പന്തില്‍ 38 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു റിങ്കു. പിന്നീട് നടന്നത് റിങ്കു ഷോ. അതും രണ്ട് രാജ്യന്തര ബൗളര്‍ക്കെതിരെ. സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 17 റണ്‍സാണ് റിങ്കു നേടിയത്. അടുത്ത ഓവര്‍ എറിയാനെത്തിയത് ഇന്ത്യയുടെ ടി20 താരം അര്‍ഷ്ദീപ് സിംഗ്. ആ ഓവറില്‍ മൂന്ന് സിക്‌സുകള്‍ പിറന്നു. ഒന്നാകെ പിറന്നത് 22 റണ്‍സ്. റിങ്കു 33 പന്തില്‍ 77 റണ്‍സുമായി പുറത്താവാതെ നിന്നു. റിങ്കു ഷോയുടെ വീഡിയോ കാണാം...
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു പഞ്ചാബിന്. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. അഭിഷേക് ശര്‍മ (12), പ്രഭ്‌സിമ്രാന്‍ സിംഗ് (0), മന്‍ദീപ് സിംഗ് (1) എന്നിവരാണ് മടങ്ങിയത്. എന്നാല്‍ നെഹല്‍ വധേര (52), അന്‍മോല്‍പ്രീത് സിംഗ് (43) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ പഞ്ചാബിന് തുണയായി. ഇരുവരും 72 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് പേരും പുറത്തായെങ്കിലും സന്‍വീര്‍ സിംഗ് (35), രമണ്‍ദീപ് സിംഗ് (22) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ പഞ്ചാബിന് തുണയായി. ഇതോടെ ഉത്തര്‍ പ്രദേശ് പുറത്ത്.
മുംബൈയും സെമി കാണാതെ പുറത്തായി. ബറോഡയോട് മൂന്ന് വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബറോഡ 18.5 ഓവറില്‍ ഏഴിന് ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!