
ധരംശാല: ഐപിഎല്‍ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ തകര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്. ധരംശാലയില്‍ ഭാഗ്യം ഒട്ടും തന്നെ ശുഭ്മാന്‍ ഗില്ലിനെയും കൂട്ടരെയും തുണച്ചില്ല. ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ പുറത്തായ രീതി മാത്രം മതിയായിരുന്നു ഗുജറാത്തിന് പിഴച്ച കാര്യങ്ങളുടെ ആകെത്തുക മനസ്സിലാക്കാന്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ രീതിയിലാണ് സായ് സുദര്‍ശന്‍ ഹിറ്റ് വിക്കറ്റ് ആയി പുറത്തായത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ പോലും ആരാധകര്‍ക്ക് പ്രയാസമായിരുന്നു.
ഗുജറാത്ത് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു നാടകീയമായ ആ സംഭവം. ആര്‍സിബി പേസര്‍ ജേക്കബ് ഡഫിയുടെ പന്തില്‍ ഓഫ് സൈഡിലേക്ക് ഒരു കട്ട് ഷോട്ടിന് ശ്രമിച്ചതായിരുന്നു സുദര്‍ശന്‍. പന്ത് ബാറ്റില്‍ തട്ടിയ ഉടന്‍ തന്നെ റണ്ണിനായി താരം മുന്നോട്ട് കുതിച്ചു. എന്നാല്‍ ഷോട്ട് കളിച്ചതിന് ശേഷം പിടിവിട്ട് ബാറ്റ് താരത്തിന്റെ കൈകളില്‍ നിന്ന് വഴുതിപ്പോവുകയായിരുന്നു. സുദര്‍ശന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്നതിനിടെ, വായുവില്‍ ഉയര്‍ന്ന ബാറ്റ് പുറകോട്ട് തെറിച്ച് വന്ന് സ്റ്റംപില്‍ ഇടിക്കുകയും ബെയില്‍സ് തെറിക്കുകയുമായിരുന്നു. ഇതോടെ വിചിത്രമായ രീതിയില്‍ പുറത്തായി താരം മടങ്ങി. വീഡിയോ കാണാം...
സായ് സുദര്‍ശന്‍ പുറത്തായതിന് പിന്നാലെ ഗുജറാത്തിന് മത്സരത്തിന്മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി. പവര്‍പ്ലേ ഓവറുകളില്‍ മാത്രം 5 വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. പ്ലേ ഓഫ് ചരിത്രത്തില്‍ ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിധാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് (പുറത്താകാതെ 33 പന്തില്‍ 93 റണ്‍സ്) മികവിലാണ് 254/5 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പാട്ടിദാര്‍ 17 പന്തില്‍ 20 റണ്‍സ് എടുത്ത് നില്‍ക്കെ ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ കൈവിട്ട ഒരു ക്യാച്ചാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. പരിക്കില്‍ നിന്ന് മോചിതനായി അടുത്തിടെ ടീമിലേക്ക് തിരിച്ചെത്തിയ പടിധാര്‍ ഈ അവസരം ശരിക്കും മുതലെടുത്തു. ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം ഗിയര്‍ മാറ്റിയ പടിധാര്‍ ഗുജറാത്ത് ബൗളിങ് നിരയെ നിഷ്‌കരുണം തല്ലിച്ചതച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!