
ദില്ലി: ഐപിഎഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ഡല്‍ഹി കാപിറ്റല്‍സിന്റെ ജയം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ വിവാദ പുറത്താകലിന് സാക്ഷ്യം വഹിച്ച മത്സരം കൂടിയായിരുന്നു ഇത്. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.
എന്നാല്‍ ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്ന വാദവമുണ്ട്. ഇല്ലെന്ന് മറുവാദവും. എന്നാല്‍ അതൊന്ന് മറ്റൊരു ആംഗിളില്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായിരുന്നില്ല. ഹോപ്പിന്റെ ഷൂ ബൗണ്ടറി ലൈനില്‍ തൊടുത്തത് വീഡിയോയില്‍ വ്യക്തമായി കാണാം. വീണ്ടുമൊരു പരിശോധനയ്ക്ക് നില്‍ക്കാതെ തേര്‍ഡ് അപംയര്‍ വിധി പറഞ്ഞു. സഞ്ജുവിന് മടങ്ങേണ്ടി വന്നു. ഇതിനിടെ സഞ്ജു, മത്സരത്തിലെ ഫീല്‍ഡ് അംപയറും മലയാളിയുമായ അനന്തപത്മനാഭനോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. തേര്‍ഡ് അംപയറുടെ പെട്ടന്നുള്ള തീരുമാനമാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്. വീഡിയോ കാണാം...
ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിനെ പുറത്താക്കാനെടുത്ത തീരുമാനം തന്നെയാണ് മത്സരത്തില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 221-8, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 201-8.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!