കാംപെല്‍ സെഞ്ചുറിക്കരികെ; ദില്ലിന് ടെസ്റ്റില്‍ ഫോളോഓണിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വിന്‍ഡീസ് ലീഡിനായി പൊരുതുന്നു

Published : Oct 12, 2025, 05:41 PM IST
India vs West Indies Delhi Test

Synopsis

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫോളോഓണ്‍ വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ചെറുത്തുനില്‍പ്പ് നടത്തുന്നു. ജോണ്‍ കാംപെലിന്റെയും (87) ഷായ് ഹോപ്പിന്റെയും (66) അപരാജിത കൂട്ടുകെട്ടാണ് വിന്‍ഡീസിനെ നയിക്കുന്നത്.

ദില്ലി: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഫോളോഓണിന് പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് മികച്ച നിലയില്‍. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 173 റണ്‍സെടുത്തിട്ടുണ്ട് വിന്‍ഡീസ്. ജോണ്‍ കാംപെല്‍ (87), ഷായ് ഹോപ്പ് (66) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 518നെതിരെ, വിന്‍ഡീസ് 248ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഇന്ത്യ സന്ദര്‍ശകരോട് ഫോളോഓണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക് അതനാസെ (7) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. 35 റണ്‍സിനിടെയാണ് വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായത്. പിന്നീട് കാംപെല്‍ - ഹോപ്പ് സഖ്യം ഇതുവരെ 138 റണ്‍സ് കൂട്ടിചേര്‍ത്തു. കാംപെല്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഹോപ്പിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും എട്ട് ഫോറുമുണ്ട്. നേരത്തെ, വാലറ്റത്ത് കാരി പിയറി (23), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (പുറത്താവാതെ 24), ജെയ്ഡന്‍ സീല്‍സ് (13), ജസ്റ്റിന്‍ ഗ്രീവ്‌സ് (17) എന്നിവരുടെ പോരാട്ടമാണ് വിന്‍ഡീസിനെ 200 കടത്തിയത്.

മൂന്നാം ദിനം 175-8 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത പിയറി-ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ടാണ് 200 കടത്തിയത്. 1404 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. പിടിച്ചു നിന്ന് പ്രതീക്ഷ നല്‍കിയ ഷായ് ഹോപ്പിനെ(36) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവാണ് മൂന്നാം ദിനം വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ചിനെ(21) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജസ്റ്റിന്‍ ഗ്രീവ്‌സിനെ(17) കൂടി മടക്കിയ കുല്‍ദീപ് വിന്‍ഡീസിന്റെ നടുവൊടിച്ചപ്പോള്‍ ജോമെല്‍ വാറിക്കനെ(1) പുറത്താക്കിയ മുഹമ്മദ് സിറാജ് വിന്‍ഡീസിനെ 175-8ലേക്ക് തള്ളിയിട്ട് ഫോളോ ഓണ്‍ ഭീഷണിയിലാക്കി. പിന്നീടായിരുന്നു പിയറിയും ആന്‍ഡേഴ്‌സണും തമ്മിലുള്ള കൂട്ടുകെട്ട് വിന്‍ഡീസിന്റെ രക്ഷക്കെത്തിയത്.

ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ പിയറിയെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്ര വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു. പത്താം വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സിനെ കൂട്ടുപിടിച്ച് ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. രണ്ടാം ന്യൂബോളിലും ബുമ്രയും സിറാജും വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തപ്പോള്‍ സീല്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചതിനൊപ്പം വിന്‍ഡീസ് ഇന്നിംഗ്‌സിനും തിരശീലയിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ