
ഓവല്‍: ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്നാരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മൂന്നാം പേസറായി ഉമേഷ് യാദവ് വേണോ ഷര്‍ദ്ദുല്‍ താക്കൂറിനെ കളിപ്പിക്കണോ, അശ്വിനും ജഡേജയം ഒരുമിച്ച് ടീമില്‍ വേണോ, വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണോ ശ്രീകര്‍ ഭരതിനെയാണോ കളിപ്പിക്കേണ്ടത് എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റും തല പുകക്കുകയാണ്.
എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എന്ന കാര്യത്തില്‍ മലയാളി താരം ശ്രീശാന്തിന് കണ്‍ഫ്യൂഷനൊന്നുമില്ല. ഇഷാന്‍ കിഷനല്ല ശ്രീകര്‍ ഭരതാണ് ഫൈനലില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകേണ്ടതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ചാറ്റ് ഷോയില്‍ ശ്രീശാന്ത് പറഞ്ഞു. അതിന് ശ്രീശാന്ത് പറയുന്ന കാരണമാണ് രസകരം.
ശ്രീ എന്ന് പേരുള്ളവര്‍ ഫൈനലില്‍ കളിച്ചപ്പോഴൊക്കെ ഇന്ത്യ കിരീടം നേടിയിട്ടുണ്ടെന്നാണ് ശ്രീശാന്ത് പറയുന്നത്. ശ്രീകര്‍ ഭരതിന്‍റെ പേരിലും ശ്രീ ഉള്ളതുകൊണ്ട് ഇന്ന് തുടങ്ങുന്ന ഫൈനലില്‍ ഭരത് കളിക്കണമെന്നും ശ്രീശാന്ത് വ്യക്തമാക്കി. 2007ലെ ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ആ ടീമില്‍ ശ്രീശാന്ത് ഉണ്ടായിരുന്നു. അന്ന് ശ്രീ കളിച്ചതുകൊണ്ടാണ് ഇന്ത്യ കപ്പടിച്ചത്. അതുകൊണ്ട് ഇത്തവണയും ശ്രീ കളിക്കണം.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ടോപ് സ്കോററെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് വസീം ജാഫര്‍
ഇത് മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രീകര്‍ ഭരതിന് മികച്ച റെക്കോര്‍ഡുണ്ടെന്നും 2013 മുതല്‍ ഭരതിന്‍റെ കളി താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. മികച്ച ബാറ്ററെന്നതിലുപരി ഭരതിന്‍റെ കളിയോടുള്ള ആത്മാര്‍പ്പണവും ശ്രദ്ധേയമാണെന്നും യുവതാരങ്ങള്‍ക്ക് അവനില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനും ശ്രീകര്‍ ഭരതിനും ഒരു അവസരം ലഭിച്ചിരിക്കുകയാണ്. ധോണിക്ക് പകരക്കാരില്ല എന്ന് പറയുന്നതുപോലെയാണ് റിഷഭ് പന്തിന്‍റെ കാര്യവും. പക്ഷെ പന്ത് പരിക്ക് മാറി തിരിച്ചുവരുമ്പോള്‍ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. ഓവലിലെ പോലെ പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ തന്‍റെ ഓഫ് സ്റ്റംപ് എവിടെയാണെന്ന് കൃത്യമായ ബോധ്യമുള്ള സാങ്കേതികത്തികവുള്ള ഭരത് തന്നെയാണ് വിക്കറ്റ് കീപ്പറാകേണ്ടത്. വ്യക്തിപരമായി ഭരതിനെ കളിപ്പിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശ്രീശാന്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!