
ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാളെ ഓസ്ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യന്‍ ടീം. ഡെങ്കിപ്പനി ബാധിച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് നാളെ ഓസ്ട്രേലിയക്കെതിരെ കളിക്കാനാവുമോ എന്ന ആശങ്കയിലാണ് ആരാധകരും ടീം മാനേജ്മെന്‍റും. എന്നാല്‍ ഗില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഗില്ലിന്‍റെ ആരോഗ്യനില ഓരോ ദിവസവും വിലയിരുത്തുന്നുണ്ടെന്നും മത്സരദിവസമായ നാളെ മാത്രമെ ഗില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരൂവെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ ദ്രാവിഡ് ഇങ്ങനെ പറഞ്ഞപ്പോഴൊക്കെ ആ കളിക്കാരന്‍ ടീമിന് പുറത്തായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ശുഭ്മാന്‍ ഗില്ലിന്‍റെ അസാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഗില്ലിന് അസുഖമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പക്ഷെ ദ്രാവിഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, ഗില്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ്. എന്നാല്‍ ദ്രാവിഡ് എപ്പോഴൊക്കെ അത് പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ ആ കളിക്കാരന്‍ ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട്. നാളത്തെ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.
എന്നാല്‍ രോഹിത്തും ഗില്ലും ഓപ്പണ്‍ ചെയ്യുമ്പോള്‍ എതിരാളികള്‍ക്ക് ഉണ്ടാവുന്ന ഭയം കിഷനും രോഹിത്തും ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. കിഷന്‍ ഭയപ്പെടേണ്ട കളിക്കാരനല്ല എന്നല്ല പറയുന്നത്. പക്ഷെ ടീമിന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യം ക്രീസിലിറങ്ങുന്നതിന്‍റെ മുന്‍തൂക്കം നാളെ ഇന്ത്യക്ക് കിട്ടില്ല. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഗില്‍ ആക്രമണോത്സുക ബാറ്റിംഗാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ നാളെ ഗില്ലുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് മുന്‍തൂക്കം കിട്ടുമായിരുന്നു. പക്ഷെ ഗില്‍ കളിക്കാനുള്ള സാധ്യത വിരളമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!