ഓസീസിനെതിരെ മേടിച്ചതിന് കണക്കുകളില്ല, ഇന്ത്യയുടെ പ്രശ്‌നം ഡെത്ത് ഓവര്‍! അര്‍ഷ്ദീപിന്റെ വരവ് ആശ്വാസമാവും

By Web TeamFirst Published Sep 28, 2022, 3:06 PM IST
Highlights

ബുമ്ര- ഹര്‍ഷല്‍- അര്‍ഷ്ദീപ് എന്നിവരായിരിക്കും ടീമില്‍ പ്ലയിംഗ് ഇലവനിലെത്തുക. ചാഹല്‍, അക്‌സര്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്. നേരത്തെ ഡെത്ത് ബൗളിംഗിലെ ആശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്ന് സമ്മതിച്ചിരുന്നു.

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ആദ്യ ടി20യ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യയെ അലട്ടുന്നത് ഡെത്ത് ഓവറിലെ പ്രശ്‌നങ്ങളാണ്. രാത്രി ഏഴ് മണിക്ക് കാര്യവട്ടം ഗ്രീന്‍ഫീലല്‍ഡ് സ്റ്റേഡിയത്തിലാണ്. റണ്ണൊഴുകുന്ന പിച്ചില്‍ എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രധാന പ്രശ്‌നം. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജസ്പ്രിത് ബുമ്ര, ഹര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ടാവുക. 

ഇതില്‍ ബുമ്ര- ഹര്‍ഷല്‍- അര്‍ഷ്ദീപ് എന്നിവരായിരിക്കും ടീമില്‍ പ്ലയിംഗ് ഇലവനിലെത്തുക. ചാഹല്‍, അക്‌സര്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്. നേരത്തെ ഡെത്ത് ബൗളിംഗിലെ ആശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്ന് സമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും തല്ലുവാങ്ങി വലഞ്ഞതിന് പിന്നാലെയാണ് രോഹിത്തിന്റെ കുറ്റസമ്മതം. അടുത്ത മാസം ടി20 ലോകകപ്പ് വരാനിരിക്കേ ഈ പ്രശ്നം ടീമിന് പരിഹരിക്കേണ്ടതുണ്ടെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു.  

ചിലത് ഉപേക്ഷിക്കേണ്ടി വരും! ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20ക്കായി എത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

'ഏറെ കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഡെത്ത് ഓവര്‍ ബൗളിംഗില്‍. പരിക്കിന്റെ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ടീമിലെത്തിയത്. ഓസീസിന്റെ മധ്യ-വാലറ്റത്തിനെതിരെ പന്തെറിയുക എളുപ്പമല്ല. ഇടവേള കഴിഞ്ഞ് വരുന്നതിനാല്‍ ഇരുവര്‍ക്കും ഫോമിലെത്താന്‍ സമയം വേണം. ബുമ്രയും ഹര്‍ഷലും ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ടീമൊന്നാകെ മികച്ച പ്രകടനം പുറത്തെടുത്തു. ബാറ്റും ബോളും കൊണ്ട് വ്യത്യസ്ത താരങ്ങള്‍ മികവ് കാട്ടിയതാണ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ പ്രകടനങ്ങള്‍ കണ്ടിരിക്കാന്‍ സന്തോഷമാണ്. ചെറിയ വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുമെന്നും' രോഹിത് മത്സരശേഷം വ്യക്തമാക്കി. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക് വഴിയൊരുക്കിയത് ഡെത്ത് ഓവറിലെ മോശം ബൗളിംഗായിരുന്നു. ഇതിന് ശേഷം ഓസീസിനെതിരെയും ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെല്ലാം ഉന്നം പിഴച്ചു. മൊഹാലിയിലെ ആദ്യ ടി20യില്‍ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് ഓസീസ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടി. മഴമൂലം 8 ഓവര്‍ വീതമായി ചുരുക്കിയ രണ്ടാം ടി20യില്‍ അവസാന രണ്ട് ഓവറില്‍ 31 റണ്‍സ് ഓസീസ് നേടി. മൂന്നാം ടി20യില്‍ അവസാന മൂന്ന് ഓവറില്‍ 46 റണ്‍സും ഓസീസ് സ്വന്തമാക്കി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നീ മൂന്ന് മുന്‍നിര പേസര്‍മാരും വിവിധ മത്സരങ്ങളിലായി ഡെത്ത് ഓവറില്‍ കൈവിട്ട കളി കളിച്ചു.

എല്ലാം സെലക്റ്റര്‍മാരുടെ കൈകളിലാണ്! ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടാകുമോ എന്നതിനെ കുറിച്ച് സഞ്ജു

ഇത്തവണ അര്‍ഷ്ദീപ് തിരിച്ചെത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഭുവിക്ക് പകരം അര്‍ഷ്ദീപ് കളിക്കും. ബുമ്ര- അര്‍ഷ്ദീപ്- ഹര്‍ഷല്‍ ത്രയം വിജയം കൊണ്ടുവരുമെന്നാണ് ക്യാപ്റ്റന്റെ പ്രതീക്ഷ.
 

click me!