
ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ട് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത് തലയില്‍ വെള്ള ഹെഡ് ബാന്‍ഡ് ധരിച്ച്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഗ്രഹാം തോര്‍പ്പിന്‍റെ 56-ാം ജന്‍മദിനത്തോട് അനുബന്ധിച്ചാണ് ഇംഗ്ലണ്ട് താരങ്ങള്‍ തലയില്‍ വെളുത്ത ബാന്‍ഡ് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് ഗ്രഹാം തോര്‍പ്പ് അന്തരിച്ചത്. ഇംഗ്ലണ്ട് താരങ്ങള്‍ മാത്രമല്ല, ഓവലില്‍ മത്സരം കാണാനെത്തിയ ഇംഗ്ലണ്ട് ആരാധകരും വെളുത്ത ഹെഡ് ബാന്‍ഡ് ധരിച്ചാണ് ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. കളിക്കുന്ന കാലത്ത് തോര്‍പ്പ് സ്ഥിരമായി ധരിച്ചിരുന്ന നീലനൂലുകൊണ്ടുള്ള ചിത്രപ്പണികളുള്ള വെളുത്ത ഹെഡ് ബാന്‍ഡ് ധരിച്ചായിരുന്നു തോര്‍പ്പ് ഗ്രൗണ്ടിലിറങ്ങിയിരുന്നത്.
കടുത്ത വിഷാദം മൂലം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന് മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യ അമാന്‍ഡ തോര്‍പ്പ് വെളിപ്പെടുത്തിയിരുന്നു. സറേ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് തോര്‍പ്പ് ജീവനൊടുക്കിയത്.2022ലും തോര്‍പ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും അമാന്‍ഡ പറഞ്ഞു.1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്.
1993ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ തോര്‍പ്പ് രണ്ടാം ഇന്നിംഗ്സിസ്‍ സെഞ്ചുറി(114) നേടിയാണ് വരവറിയിച്ചത്. പിന്നീട് ഓപ്പണറായി തിളങ്ങിയ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സടിച്ചു. ന്യൂസിലന്‍ഡിനെതിരെ നേടിയ 200 റണ്‍സാണ് മികച്ച സ്കോര്‍. 2001ലലും 2002ലും ശ്രീലങ്കയിലും പാകിസ്ഥാനിലും ടെസ്റ്റ് പരമ്പര നേടുന്നതില്‍ സെഞ്ചുറികളുമായി നിര്‍ണായക പങ്കുവഹിച്ചതാണ് തോര്‍പ്പിന്‍റെ കരിയറിലെ വലിയ നേട്ടം.
ഏകദിനത്തില്‍ 77 ഇന്നിംഗ്സില്‍ 2380 റണ്‍സ് നേടിയിട്ടുള്ള തോര്‍പ്പ് 21 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. 1996ലെയും 1999ലെയും ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 വര്‍ഷക്കാലം സറേയുടെ വിശ്വസ്ത ബാറ്ററായിരുന്നു തോര്‍പ്പ്. സറേക്കായി 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 20000ത്തോളം റണ്‍സും നേടി. വിരമിച്ചശേഷം 2010ല്‍ ഇംഗ്ലണ്ട് ടീമിന്‍റെ ബാറ്റിംഗ് കോച്ചായും അസിസ്റ്റന്‍റ് കോച്ചായും തോര്‍പ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ ആഷസില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് 4-0ന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് തോര്‍പ്പ് ബാറ്റിംഗ് കോച്ച് സ്ഥാനത്തു നിന്ന് പടിയറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!