
ദില്ലി: ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി വിരാട് കോലിയ അഭിനന്ദിക്കുന്നില്ലെ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന്‍റെ വായടപ്പിക്കുന്ന മറുപടിയുമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്. ദില്ലിയില്‍ ഇന്ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിന്‍റെ തലേന്ന് വാര്‍ത്താ സമ്മേളനത്തിനെത്തിയെ കുശാല്‍ മെന്‍ഡിസിനോടായിരുന്നു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി അടിച്ചാണ് വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49-ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇതിനുശേഷമായിരുന്നു കുശാല്‍ മെന്‍ഡിസ് പത്രസമ്മേളനത്തിനെത്തിയത്.
വിരാട് കോലി 49-ാം സെഞ്ചുറി അടിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ആദ്യം ചോദ്യം മനസിലാവാതിരുന്ന കുശാല്‍ മെന്‍ഡിസ് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം അവര്‍ത്തിച്ചതോടെ ഞാനെന്തിന് അഭിനന്ദിക്കണം എന്നായിരുന്നു ചിരിയോടെ കുശാല്‍ മെന്‍ഡിസിന്‍റെ മറുപടി.
മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് കോലി ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്. ഈ ലോകകപ്പില്‍ രണ്ട് തവണ സെഞ്ചുറിക്ക് അരികെ കോലി നേരത്തെ പുറത്തായിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പിയായ കോലി ബംഗ്ലാദേശിനെതിരെ 48-ാം ഏകദിന സെഞ്ചുറി കുറിച്ചു. ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സില്‍ നില്‍ക്കെ വിജയ സിക്സര്‍ അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായ കോലി ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 88 റണ്‍സെടുത്തിരുന്നു. ലോകകപ്പില്‍ സെമി പ്രതീക്ഷ അവസാനിച്ച ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!