ഡി കോക്കിന്‍റെ ഒന്നാം സ്ഥാനം ഇളകുന്നു, കോലി തൊട്ടടുത്ത്; വിക്കറ്റ് വേട്ടയിൽ വൻ കുതിപ്പുമായി ഷമിയും ജഡേജയും
എട്ട് മത്സരങ്ങളില്‍ 523 റണ്‍സടിച്ച ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരെ വെടിക്കെട്ട് തുടക്കമിട്ടശേഷം പുറത്തായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 442 റണ്‍സുമായി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തുണ്ട്.

കൊല്‍ക്കത്ത: ലോകകപ്പ് റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണി. ദക്ഷിണാഫ്രിക്കക്കെതിരെ അപരാജിത സെഞ്ചുറിയുമായി വിരാട് കോലി റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥനാനത്തേക്ക് ഉയര്‍ന്നു. എട്ട് കളികളില്‍ നിന്ന് കോലിക്ക് 543 റണ്‍സും ഡി കോക്കിന് 550 റണ്‍സുമാണുള്ളത്.
എട്ട് മത്സരങ്ങളില്‍ 523 റണ്‍സടിച്ച ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരെ വെടിക്കെട്ട് തുടക്കമിട്ടശേഷം പുറത്തായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 442 റണ്‍സുമായി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തുണ്ട്. എട്ട് കളികളില്‍ 293 റണ്‍സെടുത്ത് 14ാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് റണ്‍വേട്ടയില്‍ ആദ്യ 15ല്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.
വിക്കറ്റ് വേട്ടയില്‍ ഏഴ് കളികളില്‍ 19 വിക്കറ്റുമായി ഓസ്ട്രേലിയയുടെ ആദം സാംപ തന്നെയാണ് ഒന്നാമത്. 18 വിക്കറ്റുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്ക രണ്ടാമതും 17 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ മൂന്നാമതും ഉള്ള പട്ടികയില്‍ വെറും നാലു കളികളില്‍ 16 വിക്കറ്റുമായി ഇന്ത്യയുടെ മുഹമ്മദ് ഷമി നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
എട്ട് കളികളില്‍15 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര ആറാമതുള്ള പട്ടികയില്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ 14 വിക്കറ്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. എട്ട് കളികളില്‍ 12 വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുണ്ട്. ആദ്യ പതിനഞ്ചില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. എട്ട് കളികളില്‍ 10 വിക്കറ്റാണ് മുഹമ്മദ് സിറാജിനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക