
മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് പകരം റിഷഭ് പന്ത് ഇടം പിടിച്ചത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. സെഞ്ചുറികള്‍ക്ക് പിന്നാലെ സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്ന സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാത്തതിന് ന്യായീകരണമില്ലെന്ന് സുനില്‍ ഗവാസ്കര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു.
സെഞ്ചുറിക്ക് പിന്നാലെ സെഞ്ചുറി അടിക്കുന്ന സഞ്ജുവിനെ ഒഴിവാക്കുക എന്നത് കടുപ്പമേറിയ തീരുമാനമാണ്. അവനെ പുറത്തിരുത്തിയതിന് ന്യായീകരണമൊന്നുമില്ല. എന്നാല്‍ റിഷഭ് പന്ത് കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമെന്ന നിലയിലും ഇടം കൈയൻ ബാറ്ററണെന്ന ആനൂകൂല്യത്തിലുമാണ് ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയത് എന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജുവിനെക്കാള്‍ മികച്ച ബാറ്ററൊന്നുമല്ലെങ്കിലും മികച്ച വിക്കറ്റ് കീപ്പറാണ് പന്ത് എന്നതും സെലക്ടര്‍മാര്‍ കണക്കിലെടുത്തിട്ടുണ്ടാകുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
റിഷഭ് പന്തിന് സഞ്ജുവിനെക്കാള്‍ കുറച്ചു കൂടി കൂടുതല്‍ കളി മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അതുമൊരു കാരണമാകാം. എന്നാല്‍ ചാമ്പ്യൻസ് ട്രോഫി ടീമിലിടം കിട്ടാത്തതിന്‍റെ പേരില്‍ സഞ്ജു നിരാശനാവേണ്ട കാര്യമില്ല. കാരണം, എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും അവന് ടീമിലിടം കിട്ടാത്തതില്‍ സഹതപിക്കുന്നുണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
2021ല്‍ ഏകദിനങ്ങളില്‍ അരങ്ങേറിയ സഞ്ജു കരിയറില്‍ ഇതുവരെ 16 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. 56.66 ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം. 2023ല്‍ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു 108 റണ്‍സടിച്ച് കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയും നേടിയിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്,രവീന്ദ്ര ജഡേജ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!