
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇന്ന് സ്വന്തം പേരിലാക്കി. 2020നുശേഷം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി തികക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കൈക്കലാക്കിയത്. 26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ഡബിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.
ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടവും കിഷന്‍ ഇന്ന് സ്വന്തം പേരിലാക്കി. 85 പന്തില്‍ സെഞ്ചുറിയും 126 പന്തില്‍ ഡബിള്‍ സെഞ്ചുറിയും തികച്ച കിഷന്‍ 138 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് മറികടന്നത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണ് കിഷന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ(മൂന്ന് തവണ 208, 209, 264) എന്നിവരാണ് കിഷന് മുമ്പ് ഏകദിന ഡബിള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ഏകദിന ഡബിള്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഉയര്‍ന്ന മൂന്നാമത്തെ സ്കോറും കിഷന്‍ ഇന്ന് സ്വന്തമാക്കി. 264 റണ്‍സടിച്ച രോഹിത്തും 219 റണ്‍സടിച്ച സെവാഗും മാത്രമാണ് ഈ നേട്ടത്തില്‍ കിഷന് മുന്നിലുള്ളത്. ഇതിന് പുറമെ ബംഗ്ലാദേശില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും കിഷന്‍ ഇന്ന് സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗതയേറിയ 150(103 പന്തില്‍) കിഷന്‍ ഇന്ന് അടിച്ചെടുത്തു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെവാഗ് 112 പന്തില്‍ 150 റണ്‍സടിച്ചതാണ് കിഷന്‍ ഇന്ന് പിന്നിലാക്കിയത്.
വിദേശത്ത് ഏകദിനങ്ങളില്‍ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണ് കിഷന്‍ ഇന്ന് നേടിയ 210 റണ്‍സ്. 1999ല്‍ ശ്രീലങ്കക്കെതിരെ 183 റണ്‍സടിച്ച സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് മറികടന്നത്. വിദേശത്തെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിലും കിഷനും കോലിയും ഇന്ന് പങ്കാളിയായി. രണ്ടാം വിക്കറ്റില്‍ 295 റണ്‍സടിച്ച കോലിയും കിഷനും സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയ 252 റണ്‍സിന്‍റെ കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!