
ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ നേടിയ സെഞ്ചുറി കരിയറില്‍ തന്‍റെ നേട്ടങ്ങള്‍ക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച മാതാപിതാക്കള്‍ക്ക് സമര്‍പ്പിച്ച് യുവതാരം യശസ്വി ജയ്‌സ്വാള്‍. രണ്ടാം ദിനത്തിലെ കളിക്കുശേഷം സംസാരിക്കവെയാണ് വിന്‍ഡീസിനെതിരായ സെഞ്ചുറി തന്‍റെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് യശസ്വി പറഞ്ഞത്.
കരിയറിലെ നീണ്ടാത്രയുടെ സാക്ഷാത്കരമാണിത്. ഇതിന് എന്നെ പിന്തുണച്ച കൂടെനിന്ന കുടുംബാംഗങ്ങളോടും മറ്റെല്ലാവരോടും നന്ദിയുണ്ട്. ഈ സെഞ്ചുറി ഞാന്‍ മാതാപിതാക്കള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇനിയുമേറെ എനിക്ക് ചെയ്യാനുണ്ട്.
ആദ്യ ബൗണ്ടറി നേടാന്‍ നേരിട്ടത് 81 പന്തുകള്‍, ഒടുവില്‍ ബൗണ്ടറി ആഘോഷിച്ച് കോലി-വീഡിയോ
ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ ഉപദേശങ്ങള്‍ ഏറെ സഹായകരമായി. അരങ്ങേറ്റത്തില്‍ തന്നെ വലിയ സ്കോര്‍ നേടാന്‍ രോഹിത് എന്നെ പ്രദോചിപ്പിച്ചു. ഈ പിച്ചില്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്നും റണ്‍സ് നേടണണമെന്നും രോഹിത് ഭായി എന്നോട് പറഞ്ഞുതന്നിരുന്നു. കളിക്കാനിറങ്ങും മുമ്പ് തന്നെ രോഹിത് ഭായി എന്നോട് പറഞ്ഞത്, നിനക്കതിന് കഴിയും, നിനക്ക് മാത്രമെ അതിന് കഴിയൂ എന്നായിരുന്നു. അതെന്നെ മാനസികമായി കരുത്തനാക്കി. രോഹിത് ഭായിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അത് വരും മത്സരങ്ങളില്‍ എന്നെ തുണക്കുമെന്നാണ് പ്രതീക്ഷയെന്നും ജയ്‌സ്വാള്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം പറഞ്ഞു.
വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ രോഹിതും, യശ്വസിയും ഓപ്പണിംഗ് വിക്കറ്റിൽ 229 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. വിൻഡീസ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. വിന്‍ഡീസിനെതിരായ സെഞ്ചുറിയോടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരമായി യശ്വസി. വിദേശത്ത് ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടവും യശസ്വി സ്വന്തമാക്കി. 14 ഫോറുൾപ്പടെ 143 റണ്‍സുമായി രണ്ടാം ദിനത്തിലും ക്രീസിലുണ്ട് ഈ ഇരുപത്തിയൊന്നുകാരൻ.