
മുംബൈ: വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്സ് അടിച്ച് മംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം സമ്മാനിച്ച മലയാളി താരം സജ്ന സഞ്ജീവനെ വാഴ്ത്തിപ്പാടി സഹതാരങ്ങളും എതിരാളികളും. വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ആദ്യ പന്ത് നേരിട്ട സജ്ന ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ പടുകൂറ്റൻ സിക്സിലൂടെ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
മുംബൈ ബാറ്റിംഗ് നിരയില്‍ ഒമ്പതാം നമ്പറിലാണ് ഇറങ്ങിയതെങ്കിലും 29കാരിയായ സജ്ന മുംബൈ ഇന്ത്യന്‍സിന്‍റെ കെയ്റോണ്‍ പൊള്ളാര്‍ഡാണെന്നാണ് സഹതാരം യാസ്തിക ഭാട്ടിയ വിശേഷിപ്പിച്ചത്. ഈ ഐപിഎല്ലില്‍ നോട്ടമിടേണ്ട താരങ്ങളിലൊരാളാണ് സജ്നയെന്ന് മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മത്സരത്തിന് മുമ്പെ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു യാസ്തികയുടെ കമന്‍റ്.
ജോ റൂട്ടിന്‍റെ ബാസ്ബോൾ ശരിക്കും ബോറടിച്ചു, ബൗണ്ടറിക്ക് പുറത്ത് ഉറക്കംതൂങ്ങി ബോള്‍ ബോയ്
മത്സരത്തിന് മുമ്പ് തന്നെ ഹാരി ദി(ഹര്‍മന്‍പ്രീത്) ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, ഈ ഐപിഎല്ലില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന താരമാണ് സജ്നയെന്ന്. മുംബൈ ടീമിന് അവരില്‍ വിശ്വാസമുണ്ടായിരുന്നു. ഇപ്പോഴിതാ വനിതാ ടീമിന്‍റെ പൊള്ളാര്‍ഡായി അവര്‍ തന്‍റെ റോള്‍ ഭംഗിയാക്കി. മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ യാസ്തിക പറഞ്ഞു.
തങ്ങള്‍ ആഗ്രഹിച്ച മത്സരഫലമല്ലായിരുന്നെങ്കിലും പ്രളയത്തില്‍ എല്ലാം നഷ്ടമായ സജ്നയുടെ തിരിച്ചുവരവ് ക്രിക്കറ്റ് കളിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ഡല്‍ഹി താരം ജെമീമ റോഡ്രിഗസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു. സാധാരണ കുടുംബപശ്ചാത്തലത്തില്‍ നിന്ന് വരുന്ന സജ്നക്ക് കേരളത്തിലെ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടമായിരുന്നു. അങ്ങനെയൊരു താരം തന്‍റെ ആദ്യ കളിയില്‍ ഒരു പന്തില്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ ക്രീസിലെത്തി ആദ്യ പന്ത് തന്നെ സിക്സ് പറത്തുന്നു. അസാമാന്യ താരമാണ് സജ്നയെന്നും ജെമീമ കുറിച്ചു.
വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്കായി അവസാന ഓവറില്‍ നേരിട്ട ആദ്യ പന്ത് സിക്സർ പറത്തി സജന വിസ്മയമാവുകയായിരുന്നു. സ്കോർ: ഡല്‍ഹി ക്യാപിറ്റല്‍സ്- 171/5 (20), മുംബൈ ഇന്ത്യന്‍സ്- 173/6 (20). മുംബൈക്കായി യസ്തിക ഭാട്ടിയയും ഹർമന്‍പ്രീത് കൗറും അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!