ഇംഗ്ലണ്ടിന്‍റെ തലയറുത്ത് കങ്കാരുക്കള്‍; ആതിഥേയര്‍ക്ക് ഞെട്ടല്‍

By Web TeamFirst Published Jun 25, 2019, 7:51 PM IST
Highlights

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിന്‍സിന്‍റെ വിക്കറ്റ് ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എറിഞ്ഞിട്ടു. ആ ഞെട്ടല്‍ ഒന്ന് മാറും മുമ്പ് ജോ റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതാണ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായത്

ലണ്ടന്‍: ശ്രീലങ്കയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ഓസ്ട്രേലിയക്കെതിരെ 286 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലെത്തിയ ഇംഗ്ലീഷ് സംഘത്തിന് പത്തോവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ഓപ്പണര്‍ ജയിംസ് വിന്‍സിന് പുറമെ ഇംഗ്ലീഷ് പ്രതീക്ഷയായിരുന്ന ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിന്‍സിന്‍റെ വിക്കറ്റ് ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എറിഞ്ഞിട്ടു. ആ ഞെട്ടല്‍ ഒന്ന് മാറും മുമ്പ് ജോ റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതാണ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായത്.

ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായാണ് റൂട്ട് മടങ്ങിയത്. തന്‍റെ തൊട്ടടുത്ത ഓവറില്‍ നായകന്‍ മോര്‍ഗനെയും (4) സ്റ്റാര്‍ക്ക് തന്നെ വീഴ്ത്തിയതോടെ ഇംഗ്ലീഷ് മധ്യനിരയ്ക്ക് മുന്നില്‍ വലിയ പ്രതിസന്ധികളാണ് തുറക്കപ്പെട്ടിരിക്കുന്നത്. കളി പുരോഗമിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ജോനി ബെയര്‍സ്റ്റോയ്ക്കൊപ്പം ബെന്‍ സ്റ്റോക്സാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് മികച്ച തുടക്കത്തിന് ശേഷം തകരുകയായിരുന്നു. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു.

എന്നാല്‍, പിന്നീട് വന്നവരില്‍ സ്റ്റീവന്‍ സ്മിത്തിനും അലക്സ് കാരിക്കും മാത്രം പിടിച്ച് നില്‍ക്കാനായപ്പോള്‍ ഏഴ് വിക്കറ്റിന് 285 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനെ ഓസീസിന് സാധിച്ചുള്ളൂ. 

click me!